‘ഛപാക് എന്റെ കഥ’; ദീപിക പദുക്കോണിനെതിരെ കേസ് നൽകി എഴുത്തുകാരൻ രാകേഷ് ഭാരതി
ആസിഡ് ആക്രമണത്തിന്റെ ഇര ലക്ഷ്മി അഗർവാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ ഒരുക്കുന്ന ഛപാക് വിവാദത്തിൽ. ഛപാക് തന്റെ കഥയാണെന്നവകാശപ്പെട്ട് എഴുത്തുകാരൻ രാകേഷ് ഭാരതി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഛപാകിന്റെ സംവിധായക മേഘ്‌ന ഗുൽസാർ, നടി ദീപിക പദുക്കോൺ എന്നിവർക്കെതിരെയാണ് രാകേഷ് കേസ് നൽകിയിരിക്കുന്നത്. കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.
ലക്ഷ്മി അഗർവാളിന്റെ ജീവിതം മകനുമായി ചേർന്ന് സിനിമയാക്കാൻ താൻ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ൽ ‘ബ്ലാക്ക് ഡേ’ എന്ന പേരിൽ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്നും രാകേഷ് പറയുന്നു. ഐശ്വര്യ റായ്, കങ്കണ റണൗട്ട്, എന്നിവരുമായി ഇതിനായി താൻ ചർച്ച നടത്തിയിരുന്നുവെന്നും രാകേഷ് പറയുന്നു. നിലവിൽ ഛപാകിന്റെ പിന്നണിയിലുള്ള ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, മ്രിഗ ഫിലിംസ് എന്നിവർക്ക് സ്‌ക്രിപ്റ്റിന്റെ പകർപ്പ് താൻ നൽകിയിരുന്നുവെന്നും രാകേഷ് പരാതിയിൽ പറയുന്നു.
Read Also : ‘ഛപാക്കി’ന് ഉയരെയുമായി സാദൃശ്യമുണ്ടോ?; ദീപിക പദുക്കോൺ പറയുന്നു
2020 ജനുവരി പത്തിനാണ് സിനിമയുടെ റിലീസ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാൽ യുവാവിൽ നിന്ന് ആസിഡ് ആക്രമണമേറ്റ ലക്ഷ്മി അഗർവാളിന്റെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിനാധാരം. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്. വിക്രം മാസിയാണ് നായകൻ.
2005ലായിരുന്നു ലക്ഷ്മി അഗർവാളിന് ആസിഡ് ആക്രമണം നേരിടേണ്ടി വന്നത്. അന്ന് 15 വയസ്സുകാരിയായിരുന്ന ലക്ഷ്മിയെ നദീം ഖാൻ എന്ന 32കാരനാണ് ആക്രമിച്ചത്. തുടർന്ന് സ്റ്റോപ് സെയിൽ ആസിഡ് എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച അവർക്ക് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള അസിഡ് ആക്രമണ ഇരകളുടെ ശബ്ദമായിരുന്നു ലക്ഷ്മി.
Story Highlights: Deepika Padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here