സമരം മൂലം കേരളത്തിലെ 43 ശാഖകള്‍ അടച്ചുപൂട്ടി; മുത്തൂറ്റ് സമരക്കാരുമായി ചർച്ചക്കില്ലെന്ന് മാനേജ്മെന്റ്
മുത്തൂറ്റിലെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് മാനേജ്മെന്റ്. കമ്പനി നഷ്ടത്തിലായതിനാലാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. സമരം മൂലം കേരളത്തിലെ 43 ശാഖകള്‍ അടച്ചുപൂട്ടിയെന്നും മുത്തൂറ്റ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് സിഐടിയു വ്യക്തമാക്കി.
കേരളത്തിലെ 43 ശാഖകളിലെ 166 തൊഴിലാളികളെയാണ് മുത്തൂറ്റ് അടുത്തിടെ പിരിച്ചുവിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.
അതേസമയം മാനേജ്മെന്റിന്റേത് നേരത്തെ സമരം ചെയ്തതിലുള്ള പകപോക്കല്‍ നടപടിയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ മുത്തൂറ്റിന്‍റെ എറണാകുളത്തെ ഹെഡ് ഓഫീസിൽ ഇന്ന് ജോലിക്ക് കയറാൻ ശ്രമിച്ച മാനേജ്മെന്‍റ് അനുകൂല ജീവനക്കാരെ സമരം ചെയ്യുന്നവര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് ഇടപെട്ടാണ് ജീവനക്കാരെ പിന്നീട് ഓഫീസിലെത്തിച്ചത്.
Story Highlights: Muthoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here