ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങ് മാറ്റിവച്ചു
അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങ് മാറ്റിവച്ചു. സുലൈമാനിയുടെ ജന്മനാടായ കെർമനിൽ നടക്കുന്ന ചടങ്ങുകൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കബറടക്ക ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനിടെ ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലാണ് ദുരന്ത വാർത്ത പുറത്തുവിട്ടത്.
നിലവിലെ കണക്കനുസരിച്ച് 213 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടർന്നാണ് കാസിം സുലൈമാനിയുടെ കബറടക്കം മാറ്റിവെച്ചത്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ടെഹ്‌റാനിൽ നിന്നാണ് ഖാസിം സുലൈമാനിയുടെ മൃതദേഹം കബറടക്കത്തിനായി ഇന്ന് ജന്മനാടായ കെർമനിലെത്തിച്ചത്. ഇറാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് കെർമനിലെ തെരുവിലൂടെ നീങ്ങിയ വിലാപയാത്രയ്‌ക്കൊപ്പം ചേർന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ വെച്ച് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാഖിൽ നിന്ന് ഇന്നലെയാണ് സുലൈമാനിയുടെ മൃതശരീരം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെത്തിച്ചത്. പത്ത് ലക്ഷം പേരാണ് ടെഹ്‌റാനിൽ നടന്ന അന്തിമോപചാര ചടങ്ങിൽ പങ്കെടുത്തത്.
Story highlight: Qasim Sulaimani’s , funeral was postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here