ജെഎൻയു അക്രമം; വൈസ് ചാൻസലറെ വിളിച്ച് വരുത്തി അതൃപ്തി രേഖപ്പെടുത്തി മാനവ വിഭവശേഷി വകുപ്പ്

ജെഎൻയുവിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ ജഗദേഷ് കുമാറിനെ നേരിട്ട് വിളിച്ച് വരുത്തി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അതൃപ്തി രേഖപ്പെടുത്തി. വകുപ്പ് സെക്രട്ടറി അമിത് കാരെയ്ക്ക് മുമ്പാകെയാണ് വിസി ഹാജരായത്. മാന വിഭവശേഷി വകുപ്പ് വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്ന് വിട്ട് നിന്ന വിസിയെ കടുത്ത അതൃപ്തി അദ്ദേഹം അറിയിച്ചു. തുടർച്ചയായി ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ എന്ന് അദ്ദേഹം വിസിയോട് ചോദിച്ചു .മുഖം മൂടി ധരിച്ചവർ എവിടെ നിന്നാണ് പ്രവേശിച്ചതെന്ന് അറിയില്ലെന്ന് പരാമർശിച്ച് സമർപ്പിച്ച റിപ്പോർട്ട് തള്ളിയതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ വിസിയോട് മന്ത്രാലയം നിർദേശിച്ചത്.
സർവകലാശാല അടച്ചിടണമെന്ന നിർദേശവും മന്ത്രാലയം തള്ളിയിരുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് പത്രത്തിൽ പരസ്യം നൽകി. സോണിയാ ഗാന്ധി നിയോഗിച്ച വസ്തുതാന്വേഷണ സമിതി ജെഎൻയുവിൽ എത്തി വിദ്യാർത്ഥികളോടും അധ്യാപകരോടും വിവരങ്ങൾ ആരാഞ്ഞു.
അതിനിടെ ഇന്നലെ വിദ്യാർത്ഥികൾക്ക് പിന്തുണയേകി ക്യാമ്പസിലെത്തിയ ചലച്ചിത്രതാരം ദീപിക പദുകോണിനെ ആക്ഷേപിച്ച് ബിജെപി രാജ്യസഭാ എംപി രാകേഷ് സിൻഹ രംഗത്തെത്തി.ദീപികയ്ക്ക് പിന്നിൽ ദാവൂദ് ഇബ്രാഹിം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
jnu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here