യേശുദാസ് ആരാധനയിൽ അധ്യാപകൻ വീട്ടിൽ നിർമിച്ചത് മ്യൂസിക് ലൈബ്രറി; കൈയിലുള്ളത് അപൂർവ ശേഖരം
കോട്ടയം വെെക്കത്തിനടുത്ത് ബ്രഹ്മമംഗലത്ത് രാവും പകലും ഗന്ധർവ സംഗീതം മുഴങ്ങുന്നൊരു വീടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ അനീഷ് കൃഷ്ണന്റെ വീട് ഇന്നൊരു മ്യൂസിക് ലൈബ്രറിയാണ്. കുട്ടിക്കാലത്ത് തുടങ്ങിയ യേശുദാസിനോടുള്ള ആരാധനയാണ് അനീഷിനെ പാട്ടുശേഖരണത്തിലേക്കെത്തിച്ചത്.
Read Also: ഗാനഗന്ധർവന് പിറന്നാളാശംസയുമായി പ്രധാന മന്ത്രി
മ്യൂസിക് ലൈബ്രറി ഒരു കൗതുകത്തിനോ ആഡംബരത്തിനൊ നിർമിച്ചല്ല. കുട്ടിക്കാലത്ത് ദാസേട്ടന്റെ പാട്ടുകൾ കേട്ട് തുടങ്ങിയപ്പോൾ മുതൽ ഉളളിൽ സംഗീതമുണ്ട്. പിന്നീട് പതിനഞ്ചാം വയസിൽ ഒരു ഗ്രാമഫോൺ സ്വന്തമാക്കിയപ്പോൾ അനീഷ് ദാസേട്ടന്റെ പാട്ടുകൾക്ക് പിന്നാലെ കൂടിയതാണ്. മലയാളത്തിൽ യേശുദാസ് പാടിയ 85 ശതമാനത്തോളം ഗാനങ്ങളുടെയും ഗ്രാമോഫോൺ റെക്കാർഡുകളും പിന്നീട് ഇറങ്ങിയ എൽപി, ഇപി റെക്കോർഡുകൾ, കാസറ്റുകളും സിഡികളും ഈ അധ്യാപകന്റെ ശേഖരിച്ചു. തമിഴിൽ ആദ്യമായി യേശുദാസ് പാടിയ ‘ബൊമ്മൈ’ എന്ന ചിത്രത്തിലെ ‘നീയും ബൊമ്മൈ നാനും ബൊമ്മൈ’ എന്ന ഗാനത്തിന്റെ ഗ്രാമോഫോൺ റെക്കോർഡുകളുടെ അപൂർവ ശേഖരവുമുണ്ടിവിടെ.
ഇതിന് പുറമേ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ പാട്ടുകളുമുണ്ട് അനീഷിന്റെ പക്കൽ. യേശുദാസിനോട് തുടങ്ങിയ ആരാധന വളർന്ന് വീടും ചിന്തയും സമ്പാദ്യവുമെല്ലാം ഈ അധ്യാപകന് സംഗീതമാണ്.
മ്യൂസിക് ലൈബ്രറിയിൽ കീ കൊടുത്തു പ്രവർത്തിക്കുന്ന ഗ്രാമോഫോണുകൾ മുതൽ ബെൽറ്റ് ഡ്രൈവ്, ഡയറക്ട് ഡ്രൈവ് റെക്കോർഡ് പ്ലേയറുകൾ തുടങ്ങി കംപ്യൂട്ടറിലേക്കും, പെൻഡ്രൈവുകളിലേക്കും നേരിട്ട് പാട്ടുകൾ പകർത്തി സൂക്ഷിക്കാവുന്ന ആധുനിക റെക്കോർഡ് പ്ലെയറുകൾ വരെ ഏകദേശം 25 വ്യത്യസ്ത ഇനത്തിൽപെട്ട പാട്ടുപെട്ടികളുമുണ്ട്.
റിട്ടയേർഡ് അധ്യാപകനായ അച്ഛൻ കൃഷ്ണനും അമ്മയും ഭാര്യയും മകളുമൊക്കെ അനീഷിന്റെ ഈ ഭ്രാന്തമായ ആരാധനയെ പിന്തുണയ്ക്കുന്നവരാണ്. യേശുദാസിന്റെ എല്ലാ ജന്മദിനത്തിലും മൂകാംബികയിൽ പോകുന്ന ശീലം ഇത്തവണയും മുടക്കിയില്ല. തന്റെ മ്യൂസിക് ലൈബ്രറി കാണാൻ ദാസേട്ടൻ എത്തണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേ അനീഷിനുള്ളൂ.
kj yesudas fan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here