ദവീന്ദർ സിംഗ് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി കണ്ടെത്തൽ

കഴിഞ്ഞ ദിവസം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗ് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളെ തന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി കണ്ടെത്തി. അതീവ സുരക്ഷയുള്ള ശ്രീനഗറിലെ ബദാമി ഭാഗിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. വീട്ടിൽ നിന്ന് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ നിന്ന് തീവ്രവാദികളെ സ്വന്തം വീട്ടിലേക്ക് ദവീന്ദർ എത്തിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു, അനുയായികളായ ഇർഫാൻ, റാഫി എന്നിവർ ഒരു രാത്രി ഇന്ത്യൻ സേനയുടെ 15 കോപ്‌സ് ഹെഡ്ക്വാർട്ടേഴ്‌സിന് സമീപമുള്ള ദവീന്ദറിന്റെ വീട്ടിൽ താമസിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ തന്നെ ഡൽഹിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭീകരവാദിയാണ് നവീദ്.
കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളെ കടത്തുന്നതിനിടെ ജമ്മു-ശ്രീനഗർ ഹൈവേയിൽ നിന്നാണ് ദവീന്ദർ സിംഗ് പിടിയിലാകുന്നത്. രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് ഗാലൻട്രി മെഡൽ സ്വന്തമാക്കിയിട്ടുള്ള ദവീന്ദർ ഇതിന് മുമ്പും പലതവണ നവീദിനെ ജമ്മുവിൽ എത്തിച്ചിട്ടുണ്ടെന്ന് പൊലീസിനോടടുത്ത വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
പാർലമെന്റ് ആക്രമണത്തിനുള്ള തീവ്രവാദികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ പ്രതി അഫ്‌സൽ ഗുരുവിനെ ഡൽഹിയിലേക്ക് അയച്ചത് ദവീന്ദർ സിംഗാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. 2013 ൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നതിന് മുമ്പ് ഒരു കത്തിൽ അഫ്‌സൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം, ദവീന്ദർ സിംഗ് നിലവിൽ സസ്‌പെൻഷനിലാണ്. തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിന് സമാന രീതിയിലാണ് ദവീന്ദറിനെയും ചോദ്യം ചെയ്യുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഉദ്യോഗസ്ഥന് നൽകിയ മെഡലും തിരിച്ചെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
Story Highlights- Davinder Singh, Hizbul Terrorist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here