‘ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതി’; കടകളച്ചുള്ള പ്രതിഷേധത്തിനെതിരെ കെ സുരേന്ദ്രൻ

ബിജെപിയുടെ പൗരത്വ നിയമഭേദഗതി വിശദീകരണ യോഗത്തിന് കടകളടച്ച് പ്രതിഷേധമറിയിച്ചവരെ വിമർശിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും സുരേന്ദ്രൻ കുറിച്ചു.
കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു. ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും.കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ……
ആലപ്പുഴയിലെ വളഞ്ഞ വഴിയിലാണ് ആദ്യമായി ഈ സമരമാർഗം നടപ്പാക്കിയത്. പിന്നീട് കോഴിക്കോറ്റ് കുറ്റ്യാടിയിലെ ജനതയും ഇത് പിന്തുടർന്നു. ഇതേത്തുടർന്ന് ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി കുറ്റ്യാടിയിൽ റാലി നടത്തിയിരുന്നു. റാലിയിൽ മുദ്രാവാക്യം മുഴക്കിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ സിഐക്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിന് പുറമെ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള, യൂത്ത് ലീഗ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here