കോതമംഗലം ചെറിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം

കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം മുവാറ്റുപുഴ ആർഡിഒ പള്ളിയിലെത്തി താക്കോൽ കൈമാറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു. ശബരിമല ഡ്യൂട്ടിക്കുപോയ പൊലീസുകാർ തിരിച്ചെത്തിയതോടെ നടപടിയാകാമെന്ന് റൂറൽ എസ്പി അറിയിച്ചു കഴിഞ്ഞു. അതിനാൽ ഏതു സമയത്തും ജില്ലാ കളക്ടർക്ക് നടപടിയെടുക്കാവുന്ന സാഹചര്യമാണ്.
എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശക്തമായ സമരപരിപാടി ആലോചിക്കുകയാണ് യാക്കോബായ സഭ. കോതമംഗലം ചെറിയപളളിയിൽ നടന്നുവരുന്ന സമരത്തിന്റെ രൂപം മാറ്റി സമരം ശക്തിപ്പെടുത്തുവാൻ സമരസമിതി തീരുമാനിച്ചു. ശ്രേഷ്ഠ കാത്തോലിക്ക തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. നാളെ മുതൽ പള്ളിയിലും പരിസരത്തുമായി 24 മണിക്കൂറും ആയിരക്കണക്കിന് വിശ്വാസികൾ തമ്പടിക്കുമെന്ന് മതമൈത്രി സംരക്ഷണ സമിതിയുടെ ചെയർമാൻ എജി ജോർജ് അറിയിച്ചു.
യാക്കോബായ സഭ സമരപരിപാടികൾ ചർച്ച ചെയ്യാൻ നാളെ വൈകിട്ട് 4 മണിക്ക് അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലെയും വൈദികരുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും യോഗം കോതമംഗലത്ത് വിളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here