കോതമംഗലം പള്ളി തർക്കം; കോടതി വിധി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ

തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഇന്ന് മുതൽ പള്ളിയിലും പരിസരത്തുമായി 24 മണിക്കൂറും ആയിരക്കണക്കിന് വിശ്വാസികൾ പ്രതിരോധം തീർക്കും.
മതമൈത്രി സമിതി നടത്തുന്ന സമരമുഖത്ത് ഇനി ശ്രേഷ്ഠ കാതോലിക്ക ബാവയും പങ്കെടുക്കുമെന്ന് സമിതി അറിയിച്ചു. കോടതി വിധി നടപ്പാക്കുവാനുള്ള തീരുമാനം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു സമരത്തിന് സമിതി രംഗത്ത് വന്നിരിക്കുന്നത്.
സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വൈദികരുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും യോഗം കോതമംഗലത്ത് ചേരും. കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് 47 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹം ഇനി മുതൽ രാത്രിയും തുടരാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം ഒരുങ്ങിയത്. പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. മൂവാറ്റുപുഴ ആർഡിഒ പള്ളിയിലെത്തി താക്കോൽ കൈമാറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു. ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തിരിച്ചെത്തിയതോടെ നടപടിയാകാമെന്ന് റൂറൽ എസ്പി അറിയിച്ചു കഴിഞ്ഞു. അതിനാൽ ഏതു സമയത്തും ജില്ലാ കളക്ടർക്ക് നടപടിയെടുക്കാവുന്ന സാഹചര്യമാണ്.
church issue, kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here