ഷെയ്ൻ നിഗം പ്രശ്‌നത്തിൽ ഒത്തുതീർപ്പ് ചർച്ച തിങ്കളാഴ്ച
ഷെയ്ൻ നിഗം പ്രശ്‌നത്തിൽ പൂർണമായും പരിഹാരം കാണുന്നതിനായുള്ള ഒത്തുതീർപ്പ് ചർച്ച തിങ്കളാഴ്ച നടക്കും. താരസംഘടനയും നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും ചർച്ചയിൽ പങ്കെടുക്കും. ചിത്രീകരണം മുടങ്ങിയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള തീരുമാനങ്ങളാണ് പ്രധാനമായും കൈകൊള്ളുക. ചിത്രീകരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് നിർമാതാക്കൾക്കുണ്ടായ നഷ്ടം സംബന്ധിച്ച് ചില നിബന്ധനകൾ ചർച്ചയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്നോട്ട് വെക്കുമെന്നാണ് സൂചന.
Read Also: ആമസോൺ ഉടമയുടെ ഫോൺ ചോർത്തിയത് സൗദിയെന്ന് റിപ്പോർട്ട്
വെയിൽ സിനിമ പൂർത്തിയാക്കാൻ വേണ്ടത് 17 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ്. തിങ്കളാഴ്ചത്തെ ഒത്തുതീർപ്പ് ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി എത്രയും വേഗം ചിത്രീകരണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ. വെയിൽ സിനിമയ്ക്ക് ശേഷമായിരിക്കും കുർബാനി പൂർത്തീകരിക്കുക.
ഡിസംബർ ഒൻപതിന് നടന്ന എഎംഎംഎ യോഗത്തിൽ താരസംഘടനയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഷെയ്ൻ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് താരം പൂർത്തീകരിച്ചത്. കൂടുതൽ പ്രതിഫലം വാങ്ങാതെയായിരുന്നു ഡബ്ബിംഗ് നടത്തിയത്. ഷെയ്‌നുമായി സഹകരിക്കില്ലെന്ന നിർമാതാക്കളുടെ നിലപാടിലും ചർച്ചയിലൂടെ പരിഹാരമാകും.
shane nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here