മണല്‍വാരല്‍ നിയമ ലംഘനം: പിഴ കുത്തനെ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

മണല്‍വാരല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കുത്തനെ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. പിഴ നിലവിലെ 25000 ല്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനുള്ള നിയമ ഭേദഗതിയുടെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കണ്ടു കെട്ടുന്ന മണല്‍ ലേലം ചെയ്ത് വില്‍ക്കും. സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
നിലവിലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമപ്രകാരം അനധികൃത മണല്‍ വാരലിന് പിഴ 25,000 രൂപയാണ്. ഇത് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്താന്‍ നിയമ ഭേദഗതിക്കാണ് മന്ത്രിസഭാ തീരുമാനം. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും.
നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. അതു മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കളക്ടര്‍ നിശ്ചയിച്ച വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താന്‍ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടായിരം കോടി രൂപയുടെ കുറവോടെ 30,600 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം .തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറയില്ല .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here