നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിൽ ആരംഭിച്ചു. ഇരയും ഒന്നാം സാക്ഷിയുമായ നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. നാലു ദിവസം കൊണ്ട് ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക. അടച്ചിട്ട കോടതി മുറിയിലാണ് വിസ്താരം.
എട്ടാം പ്രതി നടൻ ദിലീപടക്കമുള്ള മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി. മുന്നുറ്റി അൻപതോളം സാക്ഷികളിൽ 136 പേർക്കാണ് ആദ്യ ഘട്ട വിസ്താരത്തിനായി സമൻസ് അയച്ചിരിക്കുന്നത്. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കും. സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ഈ ആദ്യഘട്ട പട്ടികയിൽ ഉള്ളത്.
എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്ത് പേരാണ് കേസിലെ പ്രതികൾ. കേസിലെ ആറ് പ്രതികൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
അതേസമയം, വിചാരണക്കോടതി നടപടികൾക്കെതിരെ ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേകം വിചാരണ നടത്തണമെന്നായിരുന്നു ഹർജിയിലെ ദിലീപിന്റെ ആവശ്യം. എന്നാൽ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.
Story Highlights: Actress Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here