Advertisement

കൊറോണ വൈറസ്; പ്രതിരോധത്തിനായി അറിയേണ്ടത് എന്തൊക്കെ…?

January 30, 2020
Google News 1 minute Read

എന്താണ് കൊറോണ വൈറസ്…?

കൊറോണ ഒരു ആര്‍എന്‍എ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

രോഗ ലക്ഷണങ്ങള്‍

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, ശ്വാസംമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

പകരാനുള്ള സാധ്യതകള്‍

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് ആറ് മുതല്‍ 10 ദിവങ്ങള്‍ വരെ എടുക്കാം.

രോഗം കണ്ടുപിടിക്കുന്നതെങ്ങനെ…?

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പു വരുത്തുന്നത്. പിസിആര്‍, എന്‍എഎടി എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍.

Read More: കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാക്‌സിന്‍ ലഭ്യമാണോ…?

ഈ പുതിയ ഇനമടക്കം ഏഴു തരം കൊറോണ വൈറസുകളാണ് മനുഷ്യനില്‍ നിലവില്‍ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ ഇനം വൈറസായതുകൊണ്ട് തന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്‌സിന്‍ ലഭ്യമാകാന്‍ ഏതാനും മാസങ്ങളോ, വര്‍ഷങ്ങളോ വേണ്ടി വരും.
corona

 

ചികിത്സ

കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ച് വരുന്നത്. ശ്വസന പ്രക്രിയയില്‍ ഗുരുതരമായ തകരാറുള്ളവര്‍ക്ക് വെന്റിലേറ്റര്‍ ചികിത്സയും വേണ്ടിവരും.


ഭയക്കേണ്ടതുണ്ടോ…?

രോഗാണുവിനെയും അവയുടെ സംക്രമണ രീതികളെയും മനസിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കുക എന്നതാണ് അവയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാന ആയുധം. മുമ്പ് വന്നിട്ടുള്ള എബോള, നിപ്പ തുടങ്ങിയവയെ അപേക്ഷിച്ച് നിസാരമാണ് കൊറോണ. കൊറോണ വൈറസിന്റെ കാര്യത്തില്‍ മരണവും വൈകല്യങ്ങളും താരതമ്യേന കുറവാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രോഗബാധയുണ്ടോ എന്ന് സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വിമാനത്താവളങ്ങളിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്ന് നട്ടിലെത്തിയ ബന്ധുമിത്രാദികള്‍ക്കോ പരിചയക്കാര്‍ക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കണം. അവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.

പ്രതിരോധത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയണം. വൈദ്യസഹായത്തിന് വേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാവൂ. ഇതിനു വേണ്ടിയും ദിശ നമ്പരില്‍ വിളിച്ച് (04712552056) നിര്‍ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.

ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.

പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കണം.

സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.

തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ലിച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി തുടങ്ങിയവ കൊണ്ട വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.

വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.

നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത് റൂം, കക്കൂസ് തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക.

ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്.

ഇതിനു വേണ്ടി ഇതര ഒപി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യമില്ല. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം.

നിര്‍ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലെങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനത്തിലുള്ള യാത്ര ഒഴിവാക്കണം.

മുന്‍കരുതലുകള്‍

കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട തൊടരുത്. പലയാവര്‍ത്തി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആല്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേര്‍ക്ക് ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാന്‍ ആവാത്ത തുമ്മലുകള്‍ ഒരു തുവാല കൊണ്ട് മറച്ചോ, ഒന്ന് കുനിഞ്ഞ് അവനവന്റെ വസ്ത്രത്തിന്റെ ഞൊറിവുകളിലേക്കോ ആകാം.

രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.

മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്യുക.


ആശുപത്രികളില്‍ ഒരുക്കേണ്ട സംവിധാനങ്ങള്‍

ഡോക്ടറെ കാണുന്നതിന് മുന്‍പ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാര്‍ഗം പകരുന്ന വ്യാധികളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങള്‍ ആണിത്.

ആശുപത്രിയിലേക്ക് കയറി വരുമ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം അല്ലെങ്കില്‍ മറ്റൊരാളുടെ നിര്‍ദേ പ്രകാരം ഒരു മാസ്‌ക് ധരിക്കുന്നതാവും നല്ലത്. ഒന്നുമില്ലെങ്കില്‍ ഒരു തൂവാല.

രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക.

ഈ കാര്യങ്ങളില്‍ അധ്യാപകര്‍ ജാഗരൂകര്‍ ആയിരിക്കുക. കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിവ് പകരുക.

രോഗ ബാധിത പ്രദേശങ്ങളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരെയും അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നവരെ കണ്ടെത്തുകയും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.

തെറ്റായ പ്രചാരണം

കൊറോണ വൈറസ് പകരാതിരിക്കാന്‍ ചൂടുവെള്ളം കുടിക്കണം, ഉപ്പുവെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞ് പല ഹോക്‌സുകളും ഇറങ്ങിയിട്ടുണ്ട്. അതൊക്കെ പലര്‍ക്കും വാട്‌സ്ആപ്പ് വഴി കിട്ടിയിട്ടുമുണ്ടാകും. അതൊന്നും ഫോര്‍വേര്‍ഡ് ചെയ്യരുത്. ദയവായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുക.

Story Highlights: Corona virus infection, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here