ന്യുസീലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ന്യുസീലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം ന്യുസീലന്റ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവിലാണ് ന്യുസീലന്റ് വിജയത്തിലെത്തിയത്. 84 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു സിക്‌സും 10 ഫോറും അടക്കം 109 റണ്‍സുമായി പുറത്താകാതെ നിന്നു. മികച്ച കൂട്ടുകെട്ടുകളാണ് ന്യുസീലന്റിന്റെ വിജയത്തിന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സെടുത്തത്. ശ്രേയസ് അയ്യരുടെ കന്നി സെഞ്ചുറിയോടെയാണ് ഇന്ത്യ 347 റണ്‍സ് നേടിയത്. 101 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറമടങ്ങുന്നതായിരുന്നു ശ്രേയസിന്റെ സെഞ്ചുറി നേട്ടം. ലോകേഷ് രാഹുല്‍ പുറത്താവാതെ 88 റണ്‍സെടുത്തു. ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം.
നായകന്‍ വിരാട് കോലി (51), മായങ്ക് അഗര്‍വാള്‍ (31), പൃഥ്വി ഷാ (20), കേദര്‍ ജാദവ് (26) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാതം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പകരമാണ് പൃഥ്വിയും മായങ്കും ടീമിലെത്തിയത്. ന്യുസീലന്റ് സന്ദര്‍ശനത്തിലെ ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ഹാമില്‍ട്ടണ്‍ ഏകദിനത്തിന് ഇറങ്ങിയത്.
Story Highlights: india new zealand,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here