ഡെമോക്രാറ്റിക് പാർട്ടിയുടെ അയോവ കോക്കസിൽ മുൻ മേയർ പീറ്റ് ബട്ട്ഗീഗിന് നേരിയ മുൻതൂക്കം
ഡെമോക്രാറ്റിക് പാർട്ടിയുടെ അയോവ കോക്കസിൽ ഇൻഡ്യാനാ മുൻ മേയർ പീറ്റ് ബട്ട്ഗീഗിന് നേരിയ മുൻതൂക്കം. 62 ശതമാനം വാർഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 26.9 ശതമാനം പ്രതിനിധികളുടെ പിന്തുണയാണ് പീറ്റിന് ലഭിച്ചത്.
സെനറ്റർമാരായ ബേണി സാൻഡേഴ്‌സ്, എലിസബത്ത് വാറൻ, എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25.1 ശതമാനം പ്രതിനിധികളുടെ പിന്തുണ ബേണി സാൻഡേഴ്‌സ് നേടിയപ്പോൾ 18.3 ശതമാനത്തിന്റെ പിന്തുണയാണ് എലിസബത്ത് വാറന് ലഭിച്ചത്. നാലാം സ്ഥാനത്തുള്ള ജോ ബൈഡന് 15.6 ശതമാനത്തിന്റെ പിന്തുണയും.
അതേസമയം, ഭാഗിക ഫലപ്രഖ്യാപനം മാത്രമാണ് ഇപ്പോഴുണ്ടായത്. സമ്പൂർണ ഫലപ്രഖ്യാപനം എപ്പോഴുണ്ടാകുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ ഡെമോക്രാറ്റിക് പാർട്ടി ഇനിയും തയാറായിട്ടില്ല. ആകെ 12 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. തിങ്കളാഴ്ച്ച നടന്ന അയോവ കോക്കസിന്റെ വോട്ടുനില കണക്കാനായി പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷനിൽ നേരിട്ട സാങ്കേതിക തടസം മൂലം ഫലപ്രഖ്യാപനം തടഞ്ഞുവയ്ക്കുകയായിരുന്നു.
നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും മത്സരിക്കും. അതേസമയം, ഡെമോക്രാറ്റിക് പക്ഷത്ത് നിന്ന് ആരാവും ട്രംപിന്റെ എതിരാളി എന്നത് അറിയാൻ ജൂലൈ വരെ കാത്തിരിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here