നിർഭയ കേസ്; പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

നിർഭയ കേസിലെ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ ആവശ്യം ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
പ്രതികൾ ശിക്ഷ വൈകിപ്പിക്കൽ തന്ത്രം തുടരുകയാണെന്നും മൂന്ന് പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ വെവ്വേറെ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇന്നലെ കേന്ദ്രത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
മാത്രമല്ല, പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കണമെന്നും ഡൽഹി ഹൈക്കോടതി വിധിയിൽ പറയുന്നു. എല്ലാ പ്രതികളും കുറ്റകൃത്യം നടത്തിയവരാണ് എന്ന് നിരീക്ഷിച്ച കോടതി വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രതികൾ വധശിക്ഷ വൈകിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു എന്നും പ്രതികൾ ഏഴ് ദിവസത്തിനകം എല്ലാ നിയമനടപടികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here