ട്രംപിന്റെ ഇന്ത്യാ സന്ദർശനം; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളും കശ്മീരിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സെക്രട്ടറിക്ക് യുഎസ് സെനറ്റർമാരുടെ കത്ത്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കശ്മീരിലെ പ്രശ്‌നങ്ങളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളും ചൂണ്ടിക്കാണിച്ച് നാല് യുഎസ് സെനറ്റർമാർ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തെഴുതി. കശ്മീരിൽ ആറ് മാസത്തിലധികമായി രാഷ്ട്രീയ നേതാക്കൾ തടവിൽ കഴിയുന്ന ഗുരുതരമായ സ്ഥിതിവിശേഷം കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാണിച്ചു. ഇതോടൊപ്പം രാജ്യത്ത് പടർന്നുപിടിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭവും സെനറ്റർമാർ കത്തിലുന്നയിച്ചിട്ടുണ്ട്.
Read Also: കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്ന് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ
നാല് മുതിർന്ന സെനറ്റർമാരാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തെഴുതിയത്. ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നീ മുൻ മുഖ്യമന്ത്രിമാരുൾപ്പെടുന്ന നേതാക്കളെ യാതൊരു വിധത്തിലുള്ള വിചാരണയും കൂടാതെയാണ് ഭരണകൂടം തടവിൽവച്ചിരിക്കുന്നതെന്ന് കത്ത് ചൂണ്ടിക്കാട്ടി.
മേഖലയിൽ ഇപ്പോഴും ഇന്റർനെറ്റിന് വിലക്കുള്ളതായും സെനറ്റർമാർ കത്തിൽ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് ഇന്ന് വരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും ദീർഘമായ ഇന്റർനെറ്റ് ലഭ്യത തടയലാണിത്. 70 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് രോഗശുശ്രൂഷാ സൗകര്യം പോലും ലഭിക്കുന്നില്ല. സംസ്ഥാനത്ത് കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെട്ടു. നൂറുകണക്കിന് കശ്മീരികൾ ഇപ്പോഴും കരുതൽ തടങ്കലിലാണ്. ഇവരിൽ രാഷ്ട്രീയക്കാരും ബിസിനസുകാരുമുണ്ട്. ഈ നടപടികൾ വലിയ പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുകയെന്നും സെനറ്റർമാർ മുന്നറിയിപ്പ് നൽകി.
കശ്മീരിൽ 370ാം വകുപ്പ് പിൻവലിച്ചതിനെത്തുടർന്ന് രാഷ്ട്രീയ കാരണങ്ങളാൽ എത്ര പേരെയാണ് സർക്കാർ തടങ്കലിലാക്കിയിരിക്കുന്നതെന്നത് സംബന്ധിച്ച് യുഎസ് ഭരണകൂടം 30 ദിവസത്തിനുള്ളിൽ ഒരു വിലയിരുത്തൽ നടത്തണമെന്നും സെനറ്റർമാർ കത്തിൽ ആവശ്യപ്പെടുന്നു. ചില ന്യൂനപക്ഷ മത വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് ഭീഷണിയുള്ളതും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കം വരുത്തുന്നതുമായ നടപടികളും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയത് ഉൾപ്പടെയുള്ള കാര്യങ്ങളാണിതെന്നും കത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here