ലോക കേരള സഭയിൽ ഭൂലോക ധൂർത്ത്; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ!

ധൂർത്തിന്റെ പര്യായമായി ലോക കേരള സഭയുടെ രണ്ടാം പതിപ്പ്. സഭയുടെ രണ്ടാം പതിപ്പിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു കോടി രൂപയോളമാണ് ഈ ഇനത്തിൽ മാത്രം സർക്കാർ പൊടിച്ചത്. ജനുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് ലോക കേരള സഭ തലസ്ഥാനത്ത് കൂടിയത്. ചെലവുകളുടെ കണക്ക് 24ന് ലഭിച്ചു.
ഈ ദിവസങ്ങളിൽ പ്രതിനിധി ഒന്നിന്റെ ഭക്ഷണ ചെലവ് ഇങ്ങനെ,അത്താഴത്തിന് 1700 രൂപയും ടാക്‌സും, ഉച്ച ഭക്ഷണത്തിന് 1900 രൂപയും ടാക്‌സും, പ്രഭാത ഭക്ഷണത്തിന് 550 രൂപയും ടാക്‌സും, രണ്ട് നേരത്തെ റിഫ്രഷ്‌മെന്റിനായി 250 രൂപയും ടാക്‌സുമടക്കം കോവളത്തെ ഹോട്ടൽ റാവിസിന് സർക്കാർ നൽകിയത് 59,82,600 രൂപ.
Read Also: തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍; തിരകള്‍ കാണാതായതില്‍ ക്രമക്കേട്
ലോക കേരള സഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 351 ആണ്. ഇതിൽ 177 പേർ പ്രവാസി പ്രതിനിധികളും ബാക്കി ജനപ്രതിനിധികളുമാണ്. അതിൽ എംഎൽഎമാരും, എംപിമാരുമായ 69 യുഡിഎഫ് പ്രതിനിധികൾ സഭയിൽ നിന്ന് വിട്ടുനിന്നു. സഭയിൽ ആകെ പങ്കെടുത്തത് 282 അംഗങ്ങൾ മാത്രമെന്നിരിക്കെ ഉച്ചഭക്ഷണത്തിനായി 700 പേർക്കും,അത്താഴത്തിനായി 600 പേർക്കും, പ്രഭാത ഭക്ഷണത്തിനായി 400 പേർക്കുമാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഈ സാമ്പത്തിക ക്രമക്കേടിന് സർക്കാർ മറുപടി പറയേണ്ടി വരും.
സർക്കാർ ഗസ്റ്റ് ഹൗസും, റസ്റ്റ് ഹൗസും കൂടാതെ, പ്രതിനിധികൾക്ക് ഏഴോളം ആഡംബര ഹോട്ടലുകളിലെ താമസത്തിനായി 23,42,725 രൂപയും സർക്കാർ ചെലവാക്കി. ഡ്രൈവർമാർ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണ ചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്.
loka kerala sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here