ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കണ്ണൂർ തയ്യിലിൽ കടപ്പുറത്ത് ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മാതാ- പിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരുടെയും വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
എന്നാൽ, കടൽതീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാതാ- പിതാക്കളായ പ്രണവും ശരണ്യയും പരസ്പരം കുറ്റം ആരോപിച്ചിരുന്നു. മാത്രമല്ല, ശരണ്യയുടെ അമ്മയും സഹോദരനും പ്രണവിനെതിരായാണ് പൊലീസിൽ മൊഴി നൽകിയത്. ഇന്നലത്തെ ചോദ്യം ചെയ്യലിൽ ഇവർ കൂടുതൽ വിവരങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.
കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here