ഷഹീൻ ബാഗിലെ സമരവേദി മാറ്റില്ലെന്ന് പ്രക്ഷോഭകർ
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്ന ഷഹീൻ ബാഗിലെ സമരവേദി മാറ്റില്ലെന്ന് പ്രതിഷേധക്കാർ. ദേശീയപാതയുടെ പകുതി ഭാഗം പൊലീസാണ് അടച്ചതെന്നും മധ്യസ്ഥരോട് ഇക്കാര്യം അറിയിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഗതാഗത പ്രശ്നം പരിഹരിക്കാനായി സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥരുമായി ചർച്ച നടക്കാനിരിക്കെയാണ് പ്രതിഷേധക്കാർ നിലപാട് വ്യക്തമാക്കിയത്.
സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥർ ഷഹീൻ ബാഗിലേക്ക് നാലു മണിയോടെ ഇവിടെ എത്തുമെന്നാണ് റിപ്പോർട്ട്. മുതിർന്ന അഭിഭാഷകരായ അഡ്വ. സന്ദീപ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ വജഹ്ത് ഹബീബുള്ളയുമാണ് സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥർ. ഇവർ സമരക്കാരുമായി ചർച്ച നടത്തും. ഇവിടുത്തെ റോഡുകൾ തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് സുപ്രിം കോടതിക്കു മുന്നിൽ വെച്ചത്. എന്നാൽ ഒരു കാരണവശാലും സമരവേദി മാറ്റില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
സമരവേദി മാറ്റില്ല. ഡൽഹി പൊലീസാണ് റോഡുകൾ അടച്ചിരിക്കുന്നത്. അതൊക്കെ തുറന്ന് കൊടുക്കാവുന്നതേയുള്ളൂ. ഇതുവഴി ഇപ്പോൾ സ്കൂൾ ബസുകളും ആംബുലൻസുകളുമൊക്കെ ഇതുവഴി കടത്തിവിടുന്നുണ്ട്. ഡെൽഹി പൊലീസിൻ്റെ ഭാഗത്തു നിന്ന് ഒരു അനുകൂല നിലപാട് ഉണ്ടാവണം. സിഎഎ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഷഹീൻ ബാഗിലെ സമരം 67 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.
നേരത്തെ, ഷഹീൻ ബാഗ് സമരത്തിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രിം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജനുവരി 30 ന് നാല് മാസം പ്രായമായ പിഞ്ചുകുഞ്ഞ് അതിശൈത്യത്താൽ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സമരക്കാരെ സുപ്രിം കോടതി വിമർശിച്ചു. പൊതു സ്ഥലങ്ങളിൽ അനിശ്ചിത കാലത്തേക്കുള്ള സമരങ്ങൾ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
Story Highlights: Shaheen Bagh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here