വോട്ടര്‍പട്ടിക ; ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രസ്വഭാവമുള്ള ഭരണഘടന സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയാറാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനും ഉപയോഗിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാലിത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. 2015ല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക പുതുക്കി തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനായിരുന്നു തീരുമാനം.
ഹൈക്കോടതി ഉത്തരവ് തദ്ദേശ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാവും, 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രായോഗികമല്ല, പല വാര്‍ഡുകളുടെയും ഭാഗങ്ങള്‍ വിവിധ പോളിംഗ് ബൂത്തുകളിലായി ചിതറി കിടക്കുകയാണ്. പുതിയ പട്ടിക തയാറാക്കാന്‍ പത്ത് കോടിയില്‍പ്പരം രൂപ അധികമായി ചെലവാക്കേണ്ടി വരും എന്നിവയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍.
Story Highlights- State Election Commission, Supreme Court, HC oder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here