ജര്‍മനിയില്‍ രണ്ടിടങ്ങളില്‍ വെടിവയ്പ്; ഒന്‍പത് പേര്‍ മരിച്ചു

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പില്‍ ഒന്‍പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ജര്‍മനിയിലെ ഹനാവുവിലാണ് ആക്രമണം നടന്നത്. വെടിവയ്പ്പിന് പിന്നാലെ വീട്ടിലെത്തിയ അക്രമി അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.
പ്രാദേശിക സമയം രാത്രി ഒന്‍പത് മണിക്ക് ഹനാവു നഗരത്തിലെ ബാറിലാണ് ആദ്യം വെടിവയ്പുണ്ടായത്. വൈകാതെ തൊട്ടടുത്തുള്ള കെസല്‍സ്റ്റാഡിലെ മറ്റൊരു ബാറിലും വെടിവയ്പുണ്ടായി. ആദ്യത്തെ വെടിവയ്പില്‍ മൂന്ന് പേരും രണ്ടാമത്തെ വെടിവയ്പില്‍ അഞ്ച് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ അധികവും തുര്‍ക്കി വംശജരാണ്.
തോബിയാസ് ആര്‍ എന്ന് പേരുള്ള 43 കാരനാണ് വെടിവയ്പ്പ് നടത്തിയയെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ വീട്ടിലെത്തിയ ഇയാള്‍ 72 കാരിയായ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുമെന്ന് ജര്‍മന്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഹനാവു നഗരത്തിലെ സുരക്ഷ ശക്തമാക്കിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here