ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കർ രാജിവച്ചു
ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കർ രാജിവച്ചു. പൊതുതെരഞ്ഞെടുപ്പിൽ ലിയോയുടെ പാർട്ടി ഫൈൻ ഗെയിലിനുണ്ടായ കനത്ത തിരിച്ചടിയെ തുടർന്നാണ് നടപടി.
ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരാദ്കർ ഇന്നലെ വൈകുന്നേരം പ്രസിഡന്റ് മൈക്കൽ ഹിഗ്ഗിൻസിന് രാജി സമർപ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത് വരെ ലിയോ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്ന് അറിയിച്ചു.
ഈ മാസം എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലിയോ നേതൃത്വം നൽകുന്ന ഫൈൻ ഗെയിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതേസമയം, 160 അംഗ പാർലമെൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 37 സീറ്റും ഏറ്റവും കൂടുതൽ പ്രിഫറൻസ് വോട്ടുകളും ലഭിച്ച സിൻ- ഫിൻ പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മേരി ലൂ മക്‌ഡൊണാൾഡാണ് പാർട്ടിയെ നയിക്കുന്നത്. മൈക്കൽ മാർട്ടിന്റെ ഫിയന്ന ഫൈൽ പാർട്ടിക്ക് 37 സീറ്റുകളും , ലിയോ വരാദ്കരിന്റെ ഫൈൻ ഗെയിൽ പാർട്ടിയ്ക്ക് 35 സീറ്റുകളുമാണ് ലഭിച്ചത്. സഖ്യ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here