ഒടുവിൽ അയോധ്യയിലെ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് സുന്നി വഖഫ് ബോർഡ്
എതിർപ്പുകൾ തള്ളി അയോധ്യയിലെ അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡ് സ്വീകരിച്ചു. സുപ്രിംകോടതി ഉത്തരവ് പ്രകാരം മുസ്ലിം പള്ളി പണിയാനുള്ള ഭൂമിയാണ് വഖഫ് ബോർഡ് സ്വീകരിച്ചത്. ബാബ്‌റി മസ്ജിദിന് പകരം മുസ്ലിം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ പൂർത്തിയായി.
മൂന്ന് മാസത്തിനുള്ളിൽ പള്ളിക്കായി അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകണമെന്നായിരുന്നു സുപ്രിംകോടതി വിധി. വിജ്ഞാപനം അനുസരിച്ച് ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തർപ്രദേശ് സർക്കാർ സുന്നി വഖഫ് ബോർഡിന് തുടർന്ന് കഴിഞ്ഞ മാസം കൈമാറി. ഈ ഭൂമിയാണ് സുന്നി വഖഫ് ബോർഡ് പേരിൽ കൂട്ടി നടപടികൾ പൂർത്തിയാക്കിയത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്തേക്ക് ക്ഷേത്രം നിർമിക്കാമെന്നും മുസ്ലിങ്ങൾക്ക് പള്ളി നിർമിക്കാനായി അയോധ്യയിൽ അഞ്ച് ഏക്കർ സംസ്ഥാന സർക്കാർ നൽകണമെന്നുമായിരുന്നു സുപ്രിംകോടതി നിർദേശം.
വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹർജി സമർപ്പിച്ചെങ്കിലും സുപ്രിംകോടതി അംഗീകരിച്ചില്ല. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സുന്നി വഖഫ് ബോർഡിന്റെ നടപടി വിഷയത്തിൽ മുസ്ലിം കക്ഷികളിലെ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. സുന്നി വഖഫ് ബോർഡിന്റെ നിലപാട് അംഗീകരിയ്ക്കാനാകില്ലെന്നാണ് മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ നിലപാട്.
അതേസമയം, സുന്നി വഖഫ് ബോർഡിന്റെ നടപടിയെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പ്രകീർത്തിച്ചു. അയോധ്യ ക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിന് പുറത്തായാണ് മസ്ജിദിനായി കണ്ടെത്തിയിരിക്കുന്ന ഭൂമിയുള്ളത്.
Story highlight: flowers show, tamaar padaar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here