വഴിയരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; നിർണായക സൂചനകൾ ലഭിച്ചതായി ഡിജിപി
കൊല്ലം കുളത്തൂപ്പുഴയിൽ വഴിയരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക സൂചനകൾ ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്‌റ. അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഡിജിപി അറിയിച്ചു. കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് കേന്ദ്രസേനകൾ കൂടുൽ അന്വേഷണം നടത്തിവരികയാണ്.
കൊല്ലം കുളത്തൂപ്പുഴയിലെ മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെയാണ് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിലും പാകിസ്താൻ ഓർഡൻസ് ഫാകടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ സൈന്യത്തിന് വേണ്ടി വെടിയുണ്ടകൾ നിർമിക്കുന്ന ഫാക്ടറിയാണ് പിഒഎഫ്. ഇതോടെയാണ് അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ ഇടപ്പെട്ടത്. കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയതായി ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിളക്കാണ് അന്വേഷണ ചുമതല.
എന്നാൽ, സംഭവത്തിൽ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ സേനാ വിഭാഗങ്ങൾ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകൾ പരിശോധിച്ചു. കുളത്തൂപ്പുഴയിലെ വനമേഖലകളിലും സംഘം തിരച്ചിൽ നടത്തി. എൻഐഎ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here