ട്രംപിന്റെ ഇഷ്ട വിഭവം ബീഫ്; പക്ഷേ വിളമ്പുന്നത്…

രാജ്യം സന്ദർശിക്കുന്ന അതിഥികൾക്ക് ഇഷ്ട ഭക്ഷണം ഒരുക്കുകയെന്നതാണ് പതിവ് രീതി. എന്നാൽ ഇന്ത്യയിലെത്തുന്ന ഡോണൾഡ് ട്രംപിന് ഇഷ്ട ഭക്ഷണം ലഭിക്കില്ല.
ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫാണ്. ഗുജറാത്ത്, ഡൽഹി, ആഗ്ര എന്നിവിടങ്ങളിലാണ് ട്രംപ് സന്ദർശിക്കുന്നത്. ഇവിടയെല്ലാം ബീഫ് നിരോധിച്ചിട്ടുണ്ട്.
ട്രംപിനായി ഒരുക്കിയ ചായ സൽക്കാരത്തിൽ സസ്യാഹാരങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ഓറഞ്ച് അല്ലെങ്കിൽ പേരക്ക ജ്യൂസ്, ഇളനീർ, ഗ്രീൻ/ലെമൺ ടീ, ബിസ്‌ക്കറ്റുകൾ, ബദാം, കശുവണ്ടി, ആപ്രിക്കോട്ട്, ഈന്തപ്പഴം, ഖമാം, ബ്രൊക്കോളി-ചോളം സമൂസ, ആപ്പിൾ പൈ, കാജു കത്‌ലി, മുറിച്ച പഴങ്ങൾ എന്നിവയാണ് വിഭവങ്ങൾ.
ബീഫിന് പകരം ആട്ടിറച്ചിയാണ് കഴിഞ്ഞ തവണ ട്രംപിന് നൽകിയത്. ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മക്ക്‌ഡോണൾഡ്‌സ് ശാഖകളിലും ബീഫ് ബർഗർ വിതരണം ചെയ്യില്ല. പകരം ചിക്കൻ ബർഗറുകളാണ് വിതരണം ചെയ്യുക.
ട്രംപിനും കുടുംബത്തിനും ഡൽഹിയിലാണ് അത്താഴവിരുന്ന്. ജയ്പൂരിൽ നിന്നാണ് സ്വർണ്ണത്തളികയും വെളളിപാത്രങ്ങളും എത്തിച്ചിരിക്കുന്നത്. പ്രത്യേകം പേര് തന്നെ നൽകിയിട്ടുണ്ട് ഈ പാത്രങ്ങൾക്ക്. ട്രംപ് കളക്ഷൻ എന്ന പേരിലുള്ള ഇതിന്റെ രൂപകൽപ്പന അരുൺ പാബുവാളാണ് നിർവ്വഹിച്ചത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമക്ക് ഇതേ സ്വീകരണം നൽകിയിരുന്നു. അന്നും അരുൺ പാബുവാൾ തന്നെയാണ് പാത്രങ്ങൾ നിർമ്മിച്ചത്. ചെമ്പിലും ഓടിലും നിർമ്മിക്കുന്ന പാത്രങ്ങളിൽ സ്വർണ്ണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണ് ചെയ്യുന്നത്. മൂന്നാഴ്ച്ച കൊണ്ടാണ് ട്രംപിനും കുടുംബത്തിനും ഉപയോഗിക്കുന്നതിനുള്ള പാത്രങ്ങൾ നിർമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here