മരട് ഫ്‌ളാറ്റ് അഴിമതി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുതിയ സംഘം
മരട് ഫ്‌ളാറ്റ് അഴിമതി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുതിയ സംഘം. സംഘത്തിന്റെ താത്കാലിക ചുമതല എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാറിന് കൈമാറി. മൂന്നംഗ സംഘമാണ് കേസന്വേഷിക്കുക. ബ്യൂട്ടി പാർലർ വെടിവയ്പ് കേസും ജി ഡി വിജയകുമാറിന് കൈമാറി.
Read Also: മരട് ഫ്‌ളാറ്റ് അഴിമതി കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
നേരത്തെയുള്ള അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണമുണ്ടായിരുന്നു. സിപിഐഎം നേതാവ് കെ സി ദേവസിക്ക് എതിരെ നിരവധി തെളിവുകൾ പുറത്ത് വന്നിരുന്നു. കെ സി ദേവസി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഭൂമി തരംമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതടക്കമുള്ള രേഖകളാണ് പുറത്തുവന്നത്.
അതേസമയം ദേവസിയുടെ അറസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ഇന്ന് മാർച്ച് നടത്തും.
ഫ്‌ളാറ്റ് അഴിമതി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജോസി ചെറിയാനെ സ്ഥലം മാറ്റിയിരുന്നു. സിപിഐഎം നേതാവ് കെ സി ദേവസിയുടെ അറസ്റ്റിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങുന്നു എന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നായിരുന്നു ആരോപണം. ജോസി ചെറിയാനെ കൊല്ലം അഡീഷണൽ എസ്പിയായി സ്ഥാനക്കയറ്റം നൽകിയാണ് സ്ഥലം മാറ്റിയത്. ദേവസിയെ രക്ഷിക്കാനുള്ള സിപിഐഎം നേതാക്കളുടെ ഇടപെടൽ നേരത്തെ തന്നെ ചർച്ചാ വിഷയമായിരുന്നു. സ്ഥലംമാറ്റത്തിന് പിന്നിൽ പാർട്ടി സമ്മർദമുണ്ടെന്നും ആക്ഷേപമുണ്ട്.
maradu flat corruption case new team formed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here