ചാല പൈതൃക തെരുവ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

ചാല കമ്പോളം ചാല പൈതൃകത്തെരുവാക്കി നവീകരിക്കുന്നതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ചാല പൈതൃക തെരുവ് പദ്ധതിയുടെ ഘടകമായ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ നവീകരണമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. 233 കടകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്. ഇതില്‍ 25 കടകള്‍ പഴയ കടകള്‍ നവീകരിച്ചതാണ്.
ചാല പൈതൃക തെരുവ് പദ്ധതിയുടെ ഭാഗമായി കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കും. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും വിശ്രമ ബഞ്ചുകളും പൂച്ചെടികളും എല്ലാം പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും.
കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും. ചിത്ര മതിലുകളും മറ്റുമൊരുക്കി ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുള്ള സൗന്ദര്യവത്കരണം നടത്തും. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും.
Story Highlights: chalai market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here