സ്ത്രീകൾക്ക് പാഡുകൾ സൗജന്യമാക്കി സ്‌കോട്ട്‌ലണ്ട്; സാനിറ്ററി ഉത്പന്നങ്ങൾക്ക് ഇനി പണം നൽകേണ്ട!
വിപണിയിൽ ലഭിക്കുന്ന സാനിറ്ററി ഉത്പന്നങ്ങൾ മാസംതോറും വരുന്ന ആർത്തവ സമയത്ത് ഉപയോഗിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. മിക്കതും ഒറ്റത്തവണ ഉപയോഗമുളളവ. അതിനാൽ തന്നെ കമ്പനികൾക്ക് സാനിറ്ററി ഉൽപന്നങ്ങൾ നല്ലൊരു വിപണിയാണ് ഒരുക്കുന്നത്. എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം ഇവ വാങ്ങിക്കാൻ കഴിയാത്തവരുമുണ്ട്. ഇത്തരക്കാർക്ക് ആർത്തവ സമയത്തെ ദാരിദ്ര്യം (period poverty) അനുഭവിക്കേണ്ടി വരുന്നു. എന്നാൽ സ്‌കോട്ട്‌ലണ്ടിൽ പിരീഡ് പോവർട്ടി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.
Read Also: രണ്ടര രൂപയ്ക്ക് പാഡ്; സുവിധ പാഡുകൾ വിപണിയിൽ
സ്‌കോട്ട്‌ലണ്ടിൽ സ്ത്രീകൾക്ക് സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമാക്കാനൊരുങ്ങുകയാണ് സർക്കാർ. ഇനി പാഡുകളും ടാമ്പോണുകളും അടക്കമുള്ള സാനിറ്ററി ഉത്പന്നങ്ങൾ സ്‌കോട്ട്‌ലണ്ടിലുള്ള സ്ത്രീകൾക്ക് സൗജന്യമായി ലഭിക്കും. ചരിത്രപരമായ പദ്ധതിക്കാണ് സ്‌കോട്‌ലണ്ടിൽ തുടക്കം കുറിക്കുന്നത്. ഇതോടെ ആദ്യമായി സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന രാജ്യമാകും സ്‌കോട്ട്‌ലണ്ട്. ചൊവ്വാഴ്ചയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. വർഷം തോറും 220 കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 112 വോട്ടുകൾ നേടി സ്‌കോട്ടിഷ് പാർലമെന്റിൽ പാസായി.
കമ്മ്യൂണിറ്റി സെന്ററുകൾ, യൂത്ത് ക്ലബുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ ഇവ ലഭ്യമാക്കും. 2018ൽ വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് രാജ്യത്ത് ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എല്ലാ സ്ത്രീകൾക്കും സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
യുഎന്നിന്റെ റിപ്പോർട്ട് അനുസരിച്ച് 800 ദശലക്ഷം സ്ത്രീകൾക്ക് ഒരോ ദിവസവും ആർത്തവമുണ്ടാകുന്നുണ്ട്. ആർത്തവ സമയത്തെ വൃത്തി അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെത്തന്നെ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നികുതിയായും കമ്പനികൾ ഏർപ്പെടുത്തുന്ന വിലയായും ഒക്കെ വലിയ നിരക്കാണ് മിക്ക രാജ്യങ്ങളിലും ഇത്തരം ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത്. ഇന്ത്യയിലും സാനിറ്ററി ഉത്പന്നങ്ങളുടെ കൂടിയ വില ഒരു ചർച്ചയായിരുന്നു. സർക്കാർ സാനിറ്ററി ഉത്പന്നങ്ങളുടെ നികുതി എടുത്തുകളയണമെന്ന അഭിപ്രായം ആ സമയത്ത് ഉയർന്നു വന്നിരുന്നു.
sanitary pads free scotland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here