ലൈഫ് മിഷന്‍ പദ്ധതി ; പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ 214000 വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാതിരുന്ന രമേശ് ചെന്നിത്തലയ്ക്കും ശശി തരൂര്‍ എംപിക്കുമെതിരെയാണ് മുഖ്യമന്ത്രിയെ രൂക്ഷ വിമര്‍ശനം നടത്തിയത്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിലൂടെ പ്രതിപക്ഷം പാവങ്ങളെയാണോ ബഹിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടൊട്ടാകെ സന്തോഷിക്കേണ്ട അവസരത്തില്‍ പ്രതിപക്ഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ ഇന്നിവിടെ പരിപാടിയുടെ വേദിയില്‍ ഞങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവും ശശി തരൂര്‍ എംപിയും ഉണ്ടാവേണ്ടിയിരുന്നു. എന്നാല്‍ പരിപാടി ബഹിഷ്‌കരിക്കുന്നതായി അവരുടെ രാഷ്ട്രീയ തീരുമാനം വന്നു. എന്തിനെയാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്, ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടത്. നാടാകെ ഒത്തുചേര്‍ന്നുകൊണ്ടാണ് ലൈഫ് മിഷന്‍ പരിപാടി വിജയമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കന്‍ കഴിയുന്നില്ലെങ്കില്‍ നമ്മളൊക്കെ സാമൂഹിക പ്രവര്‍ത്തകരണെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ് ‘ മുഖ്യമന്ത്രി ചോദിച്ചു.
യുഡിഎഫ് ഭരണക്കാലത്ത് ആരംഭിച്ച പദ്ധതിയില്‍ ബാക്കിയായത് നിങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ‘ യുഡിഎഫ് കാലത്ത് മുടങ്ങി പോയ 52050 വീടുകളാണ് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ അവകാശം വേണമെങ്കില്‍ പ്രതിപക്ഷം എടുത്തോട്ടെ, എന്നാല്‍ ബാക്കി വീടുകളുടെ കാര്യത്തില്‍ അവകാശം പറയാന്‍ പ്രതിപക്ഷത്തിനാവില്ലെന്നും ‘ മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പെട്ട വീടുകളുടെ നിര്‍മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Story Highlights- Life Mission Project, attacked the Opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here