ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത് ചോദ്യം ചെയ്തുളള ഹർജികൾ വിശാലബെഞ്ചിന് വിടുന്നതിൽ സുപ്രിംകോടതി ഇന്ന് വിധി പറയും
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാലബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ഹർജികൾ വിശാലബെഞ്ചിന് അയക്കരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിലാക്കിയെന്ന ഹർജി മൂന്നംഗ ബെഞ്ച് പരിഗണിക്കും. അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീർ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ചോദ്യം ചെയ്ത ഹർജികൾ വിശാലബെഞ്ചിന് വിടണമോയെന്നതിൽ ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് വിവിധ ബെഞ്ചുകൾ വ്യത്യസ്തമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രേംനാഥ് കൗൾ കേസിൽ അനുച്ഛേദം 370 താൽകാലിക സ്വഭാവത്തോടെയുള്ളതാണെന്ന് കണ്ടെത്തി. നിയമസഭയുടെ ശുപാർശയോടെ മാത്രമേ അനുച്ഛേദം റദ്ദാക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു. അനുച്ഛേദം 370 ന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ് സമ്പത്ത് പ്രകാശ് കേസിൽ അംഗീകരിച്ചത്. രണ്ട് വിധികളും അഞ്ചംഗ ബെഞ്ചിൽ നിന്നായതിനാൽ ജമ്മുകശ്മീർ വിഷയത്തിൽ വ്യക്തതയ്ക്കായി ഏഴംഗ ബെഞ്ചിന് വിടണമെന്നാണ് ആവശ്യം. പ്രത്യേക പദവി എടുത്തു കളഞ്ഞത് ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസ് നേതാക്കൾ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കോടതിയെ സമീപിച്ചത്.
Story highlight: Supreme court,article 370
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here