നാല് മാസമായി ഹോസ്റ്റലുകൾക്ക് ഫണ്ട് അനുവദിക്കാതെ സ്‌പോർട്‌സ് കൗൺസിൽ
സംസ്ഥാനത്തെ സ്‌പോർട്‌സ് ഹോസ്റ്റലുകൾക്ക് ഭക്ഷണത്തിനുള്ള പണം നൽകാതെ സ്‌പോർട്‌സ് കൗൺസിൽ. ഹോസ്റ്റലുകളിലേക്കുള്ള ഫണ്ട് അനുവദിച്ചിട്ട് നാല് മാസത്തിൽ അധികമായി. ഇതിനെതിരെ പരാതി ഉന്നയിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ഭീഷണിയുമുണ്ട്.
Read Also: പി ടി ഉഷക്ക് ഭൂമി നൽകേണ്ടെന്ന് സ്‌പോർട്‌സ് കൗൺസിൽ
സംസ്ഥാനത്ത് ആകെ 80 സ്‌പോർട്‌സ് ഹോസ്റ്റലുകളിലായി 3500ൽ അധികം കായിക താരങ്ങളാണ് താമസിക്കുന്നത്. സ്‌പോട്‌സ് കൗൺസിലില്‍ നിന്നുള്ള പണം ഹോസ്റ്റലുകൾക്ക് നൽകാതായതോടെ ഇവിടെ താമസിക്കുന്ന കായിക താരങ്ങൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും കിട്ടാതായി. നാല് മാസമായി സ്‌പോട്‌സ് ഹോസ്റ്റലുകളുടെ ചുമതലയുള്ള പരിശീലകർ പണം കടം വാങ്ങിയും മറ്റുമാണ് താരങ്ങളുടെ ഭക്ഷണകാര്യം നടത്തിയത്. ഇനിയും ഇത് തുടരാനാകില്ലെന്നാണ് പരിശീലകർ പറയുന്നത്.
ഒരു കായിക താരത്തിന് പ്രതിദിനം 200 രൂപയെന്ന നിരക്കിലാണ് പണം നൽകുന്നത്. 2019 മുതലുള്ള ഫണ്ടാണ് ഹോസ്റ്റലുകൾക്ക് ലഭിക്കാനുള്ളത്. ഇനിയും പണം ലഭിക്കാതെ വന്നാൽ ഹോസ്റ്റലുകൾ അടച്ച് പൂട്ടേണ്ട സ്ഥിതിയാണ്. സംസ്ഥാന സർക്കാർ അനുവദിക്കേണ്ട ഫണ്ട് നൽകാത്തതിനാലാണ് ഹോസ്റ്റലുകൾക്ക് പണം അനുവദിക്കാൻ കഴിയാത്തതെന്നാണ് സ്‌പോർട്‌സ് കൗൺസിലിന്റെ വാദം. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സെൻട്രലൈസ്ഡ് സ്‌പോർട്‌സ് ഹോസ്റ്റൽ ഉൾപ്പെടെയുള്ള ഹോസ്റ്റലുകളാണ് നാല് മാസമായി ഭക്ഷണത്തിനുള്ള പണം ലഭിക്കാത്തതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
sports council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here