ഭെല്ലിന്റെ കാസർഗോഡ് യൂണിറ്റ് സംരക്ഷിക്കണം; തൊഴിലാളി സംഘടനകളുടെ സമരം

കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഭെൽ ഇഎംഎല്ലിന്റ കാസർഗോഡ് യൂണിറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരം തുടങ്ങി. യൂണിറ്റ് സംസ്ഥാന സർക്കാറിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിരുന്ന കേരള ഇലക്ട്രിക്കൽ ലിമിറ്റഡിനെ 2011 ൽ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഭെല്ലിൽ ലയിപ്പിക്കുമ്പോൾ തൊഴിലാളികളും അധികൃതരും വലിയ പ്രതീക്ഷയിലായിരുന്നു.എന്നാൽ ഒൻപത് വർഷം കൊണ്ട് സ്ഥാപനം 32 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തി.
Read Also: സാമ്പത്തിക പ്രതിസന്ധി; ക്ഷീര കർഷകർ സ്വകാര്യ ഡയറികൾക്ക് പാൽ വിൽക്കുന്നു; മിൽമയ്ക്ക് തിരിച്ചടി
പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ യൂണിറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. നവീകരണത്തിനായി ബജറ്റിൽ പത്ത് കോടി രൂപയും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കൈമാറ്റം നടക്കാതെ യാതൊരു ഇടപെടലും സാധ്യമാകില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനെ തുടർന്നാണ് തൊഴിലാളികൾ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചത്.
ആദ്യ ഘട്ടത്തിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ മുൻ എംപി പി കരുണാകരൻ ഏകദിന സത്യഗ്രഹംനടത്തി. അടുത്ത ശനിയാഴ്ച കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്നും സത്യഗ്രഹ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 15 മാസമായി തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാൻ പറ്റാതായ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതേസമയം യൂണിറ്റ് കൈമാറുന്നതിനുള്ള നീക്കത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറും കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കുന്നുണ്ട്.
bhel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here