ധരംശാലയിൽ മഴ തകർക്കുന്നു; മത്സരം ഉപേക്ഷിച്ചേക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നടക്കേണ്ടിയിരുന്ന ധരംശാലയിൽ കനത്ത മഴ. ടോസ് ഇടുന്നതിന് മിനിട്ടുകൾക്ക് മുൻപ് തുടങ്ങിയ മഴ ഇപ്പോൾ വളരെ ശക്തമായിരിക്കുകയാണ്. നേരത്തെ തന്നെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ടോസ് വൈകിയിരുന്നു. ഇതോടൊപ്പം മഴ കൂടി ശക്തമായതോടെ ഈ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത.
ഇന്ന് രാവിലെ മൂന്ന് വരെ ധരംശാലയിൽ കനത്ത മഴയായിരുന്നു. അതിനു ശേഷം മഴ പൂർണ്ണമായും മാറി. തുടർന്ന് ഇരു ടീമുകളിലെയും താരങ്ങൾ പരിശീലനത്തിനിറങ്ങി. കനത്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞ് കിടക്കുന്നതു കൊണ്ട് തന്നെ ടോസ് ഇടാൻ വൈകുമെന്ന് മാച്ച് ഓഫീഷ്യൽ അറിയിച്ചു. തുടർന്ന് ടോസ് ഇടാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും മഴ പെയ്യുകയായിരുന്നു.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് പരമ്പര നടത്തുന്നത്.
പരുക്കേറ്റ് ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയിരുന്നു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിലുണ്ട്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശർമ്മ ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മറ്റി ചുമതല ഏറ്റതിനു ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീം ആണ് ഇത്.
Story Highlights: heavy rain in dharamshala match may be cancelled ind vs sa first odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here