പക്ഷിപ്പനി: മലപ്പുറം പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും നാളെ മുതല്‍ കൊന്നുതുടങ്ങും
പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊല്ലുന്നതിനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പരിശീലനം ലഭിച്ച 10 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആണ് പക്ഷികളെ കൊല്ലുക. അതെ സമയം കടലുണ്ടി പക്ഷി സങ്കേതത്തില്‍ ദേശാടനപക്ഷികളെത്തുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ബോധപൂര്‍വമുള്ള നിസഹകരണം ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പരപ്പനങ്ങാടി നഗരസഭയിലെ 16 ാം ഡിവിഷനായ പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
നാളെ മുതല്‍ 16 വരെയുള്ള കാലയളവിലാണ് കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുക. ഈ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള നാലായിരത്തോളം കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാനും പത്ത് കിലോമീറ്റര്‍ പരിധിയിലെ കോഴിക്കടകളും മുട്ടവില്‍പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പനശാലകളും അടപ്പിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കോഴി വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാനാണ് നിര്‍ദേശം.
Story Highlights: Bird flu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here