ടൂറിസ്റ്റുകൾ ഒഴിഞ്ഞു; ഭക്ഷണം ഇല്ല: തായ്‌ലൻഡ് പട്ടണത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുരങ്ങന്മാരുടെ സംഘം: വീഡിയോ
തായ്ലൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുരങ്ങന്മാരുടെ സംഘം. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റുകൾ ഒഴിഞ്ഞതിനെ തുടർന്ന് ഭക്ഷണം ഇല്ലാതായതോടെയാണ് നൂറുകണക്കിന് കുരങ്ങന്മാർ തെരുവിലിറങ്ങിയത്. തായ്‌ലൻഡിലെ ലോപ്‌ബുരി ജില്ലയിലുള്ള ഒരു പട്ടണത്തിലാണ് കുരങ്ങന്മാർ ഭക്ഷണത്തിനു വേണ്ടി കടിപിടി കൂടുന്നത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കുരങ്ങന്മാർ പരസ്പരം ആക്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു നേന്ത്രപ്പഴത്തിനു വേണ്ടി കടിപിടി കൂടി കുരങ്ങുകൾ പഴം കൈക്കലാക്കിയ കുരങ്ങനെ കൂട്ടത്തോടെ ആക്രമിക്കുന്നതും കാണാം. ലോപ്‌ബുരി കാണാനെത്തുന്ന വിനോദ സഞ്ചാരികളാണ് അവിടെയുള്ള കുരങ്ങന്മാർക്ക് ഭക്ഷണം നൽകുന്നത്. അവിടെയുള്ള ബുദ്ധ ക്ഷേത്രങ്ങളിലാണ് കുരങ്ങന്മാർ താമസിക്കുന്നത്. ലോപ്‌ബുരിയിൽ നിന്ന് ടൂറിസ്റ്റുകൾ ഒഴിഞ്ഞതോടെ ഇവർ പട്ടിണിയിലായി. ഇതോടെയാണ് ഇവർ നിരത്തിലിറങ്ങിയത്.
അതേ സമയം, ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മിക്ക രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.
ഇറ്റലിയിൽ മരണസംഖ്യ ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1441 ആയി. 21,157 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇറ്റലിയിൽ മരണസംഖ്യ ഉയർന്നതിനെത്തുടർന്ന് റോമിലും മിലാനിലുമടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തി. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. ഫ്രാൻസും സ്‌പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനിൽ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്നു പേരാണ്.
ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഫ്രാൻസും സ്‌പെയിനും അവശ്യ സർവീസുകൾ ഒഴികെ എല്ലാ മേഖലയിലും അനിശ്ചിത കാലത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങൾക്കുള്ള നിർദേശം.
Story Highlights: Hundreds of Monkeys Terrorize Thai City in Search of Food Amid Coronavirus Pandemic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here