സൗദി അറേബ്യയിലെ യാത്രാ വിലക്ക്; കരിപ്പൂരിൽ വിമാനങ്ങൾ റദ്ദാക്കി
കൊവിഡ് 19 ഭീതിയിൽ സൗദി അറേബ്യ താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലായി. വിദേശികൾക്ക് മടങ്ങാൻ അനുവദിച്ച 72 മണിക്കൂർ സമയ പരിധി തീർന്നതോടെ സൗദിയിലേക്കുള്ള വിമാനങ്ങൾ സർവിസുകൾ അവസാനിപ്പിച്ചു. ഇതേ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ മടങ്ങി. സൗദി പ്രഖ്യാപിച്ച വിലക്ക് ആരംഭിക്കുന്ന സമയത്തിനുള്ളിൽ പുറപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രവാസികൾ. വിലക്ക് ആരംഭിക്കുന്ന സമയത്തിലുള്ള വ്യക്തത കുറവും കൂടുതൽ പേർ എയർപോർട്ടിൽ എത്തുന്നതിന് കാരണമായി. പ്രതീക്ഷയോടെ എത്തിയ നൂറ് കണക്കിന് യാത്രക്കാർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്. രാവിലെ 9.15ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് പോകേണ്ട സൗദി എയർലൈൻസ് വിമാനവും 11.15ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട വിമാനവുമാണ് സർവീസ് റദ്ദാക്കിയത്. റീ എൻട്രി, ഇഖാമ കാലാവധി അവസാനിക്കുന്ന നിരവധി പ്രവാസികൾ ഇതോടെ വിമാനത്താവളത്തിലെത്തി നിരാശയോടെ മടങ്ങി.
Read Also: സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കി
കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത പലരും ഇന്നെങ്കിലും പുറപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. സൗദി എയർലൈൻസ് പ്രതിനിധികളെത്തി വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ ധരിപ്പിച്ചെങ്കിലും യാത്രക്കാർ പിരിഞ്ഞു പോവാൻ തയാറായില്ല. ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവരും താമസ രേഖ കാലാവധി കഴിയുന്നവരുമുൾപ്പെടെ ആശങ്കയോടെ മണിക്കൂറുകൾ കാത്ത് നിന്ന ശേഷമാണ് വിമാനത്താവളത്തിൽ നിന്ന് നിരാശരായി മടങ്ങിയത്.
saudi arabia, fight canceled., coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here