ഫാ. ടോമി കരിയിലക്കുളത്തിനെതിരെ ഇന്‍കംടാക്‌സ് അന്വേഷണം
എംസിബിഎസ് സഭ പുറത്താക്കിയ വൈദികന്‍ ടോമി കരിയിലക്കുളത്തിനെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സെന്‍ട്രല്‍ ഇന്‍കംടാക്‌സ് വിഭാഗമാണ് അന്വേഷണം നടത്തുക. ഇന്‍കം ടാക്‌സ് കൊച്ചി യൂണിറ്റിനോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
ഫാ. ടോമി കരിയിലക്കുളത്തിന്റെ നിയമലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് കാട്ടി കേന്ദ്ര ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ്, ആഭ്യന്തരമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഗ്രീവന്‍സ് സെല്‍ എന്നിവടങ്ങളില്‍ കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടന പരാതി നല്‍കിയിരുന്നു. വൈദികന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ സാമ്പത്തിക വിനിയോഗവും വിദേശ ഫണ്ടിലൂടെയുള്ള വരുമാനവും അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
ഈ പരാതിയിലാണ് ആദ്യ നടപടിയുണ്ടായിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്‍കംടാക്‌സ് വിഭാഗം നികുതി വെട്ടിപ്പ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്‍കി.വിദേശ ഫണ്ട് വിനിമയത്തില്‍ എഫ്‌സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടാവാനുള്ള സാധ്യത പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ച് കോടികള്‍ സമാഹരിച്ചിട്ടുണ്ടെന്ന ആരോപണം പരാതിയില്‍ ഊന്നിപ്പറയുന്നു.
ഫാ. ടോമി കരിയിലക്കുളം നിയന്ത്രിക്കുന്ന പാഞ്ച്ഗനിയിലെ സ്ഥാപങ്ങളുടെ ആസ്തി 600 കോടിയോളം വരുമെന്ന റിപ്പോര്‍ട്ടുകളും പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബെല്‍ എയര്‍ ആശുപത്രി നഴ്‌സിംഗ് കോളജ് അടക്കമുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ക്രയവിക്രയത്തിലെ ക്രമക്കേടുകള്‍ അന്വേഷണത്തിന്റെ ഭാഗമാക്കിയേക്കും. എംസിബിഎസ് സഭയുടെ ട്രസ്റ്റ് വൈദികന്‍ സ്വകാര്യ പേരിലാക്കിയതായി സഭാ നേതൃത്വം കണ്ടത്തിയിരുന്നു. കോടികളുടെ കൊള്ള വെളിപ്പെട്ടതോടെയാണ് ഇയാളെ എംസിബിഎസ് സഭ പുറത്താക്കിയത്.
Story Highlights: Fr. Tomy Kariyilakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here