പ്രതികളുടെ മൃതദേഹം തിഹാർ ജയിലിൽ നിന്ന് പുറത്തേക്ക്; പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

നിർഭയ പ്രതികളുടെ മൃതദേഹം തിഹാർ ജയിലിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ആംബുലൻസുകളിലായാണ് നാല് മൃതദേഹങ്ങൾ കൊണ്ടുപോയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കർശന ഉപാധികളോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് നൽകുക. മൃതദേഹം പൊതുദർശനത്തിന് വയ്ക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് നൽകുമെന്നാണ് വിവരം.
ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെ നിരവധി പേരാണ് നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറയുകയും ചെയ്തു.
മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ ദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here