ഇരുട്ട് മാറ്റാൻ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ
കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാൻ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ. ഏപ്രിൽ അഞ്ചാം തീയതി രാത്രി 9 മണിക്ക് 9 മിനിട്ട് വീടുകളിലെ വൈദ്യുതി വിളക്കുകൾ അണച്ച് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് മോദി രാജ്യത്തോട് ആഹ്വാനം ചെയ്തത്.
എന്നാൽ, ഇത്തരമൊരു പ്രവർത്തി അടിയന്തര സേവനങ്ങളെ തടസപ്പെടുത്തുമെന്നാണ് മഹാരാഷ്ട്ര സർക്കാർ പറയുന്നത്. എല്ലാ ലൈറ്റുകളും ഒരേ സമയം അണയ്ക്കരുതെന്നാണ് മഹാരാഷ്ട്ര ഊർജ്ജ മന്ത്രി ഡോ. നിതിൻ റാവത്ത് പറയുന്നത്. ആ തീരുമാനം പുനഃപരിശോധിക്കണം. വൈദ്യുത വിതരണ ശൃംഖലയെ തകരാറില്ലാക്കുന്ന തീരുമാനമാണിത്. എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യുന്നത് ബ്ലാക് ഔട്ടിനും കാരണമാകും. പിന്നീട് പുനക്രമീകരിക്കണെങ്കിൽ 12 മുതൽ 16 മണിക്കൂർ വരെ സമയം വേണ്ടി വരും. അടിയന്തര സർവീസുകളെ ഇത് കാര്യമായി ബാധിക്കും. കൊറോണയ്ക്കെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തിൽ വൈദ്യുതിയും അവശ്യഘടകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഒരേ സമയം ലൈറ്റുകൾ ഒരുമിച്ച് അണച്ചാൽ ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കുമെന്നും മഹാരാഷ്ട്ര ഊർജ മന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ഫാക്ടറി യൂണിറ്റുകൾ പ്രവർത്തിക്കാത്തതിനാൽ വൈദ്യുതി ഉപഭോഗം ഇതിനകം 23,000 മെഗാവാട്ടിൽ നിന്നും 13,000 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ടെന്ന കാര്യവും ഡോ. നിതിൻ റാവത്ത് വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. വൈദ്യുതി വിളക്കുകൾ അണച്ച്, മൊബൈൽ, ടോർച്ച് എന്നിവ ഉപയോഗിച്ച് വീടിന്റെ വാതിൽപ്പടിയിലോ മട്ടുപ്പാവിലോ നിന്നു വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ഇത്തരത്തിൽ വെളിച്ചം തെളിയിക്കുന്നതെന്നാണ് മോദിയുടെ ന്യായം.
Story highlight: The Maharashtra government is against the Prime Minister’s call to light the darkness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here