കൊവിഡ് പ്രതിസന്ധിയിൽ മാഹാ കോടീശ്വര പദവി നഷ്ടപ്പെടുന്നത് 267 സമ്പന്നർക്ക്

ലോകത്ത് കൊവിഡ് സൃഷ്ടിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. സാമ്പത്തിക രംഗം എടുത്താൽ ലോക രാജ്യങ്ങളൊക്കെ കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുകയാണ്. ലോകത്തെ ശതകോടീശ്വരൻമാരെയും പ്രതിസന്ധി വല്ലാതെ വലയ്ക്കുന്നുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോടീശ്വരന്മാർക്ക് കൊവിഡ് മൂലം നേരിടേണ്ടി വരുന്നത്.
യുഎസ് പ്രസിഡന്റിന്റെ കാര്യമെടുത്താൽ, ഫോബ്സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ, മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു.
കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകൾക്ക് കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് ‘മഹാകോടീശ്വര പദവി’ നഷ്ടപ്പെടുത്തുന്നതിലേക്ക് വരെ എത്തിച്ചിട്ടുണ്ട്. ലോകത്ത് 2,095 ശതകോടീശ്വരന്മാരുള്ളതിൽ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ, ശതകോടീശ്വരൻന്മാരുടെ ക്ലബ്ബിൽ ഇടം നേടിയവരിൽ ഒരാളാണ് വീഡിയോ കോൺഫറൻസിംഗ് ആപ്പായ സൂമിന്റെ സ്ഥാപകൻ എറിക് യുവാൻ. സൂമിന്റെ 20ശതമാനം ഓഹരി കൈവശമുള്ള യുവാന്റെ ആസ്തി 5.5 ബില്യൺ ഡോളറാണ്.
ആമസോൺ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജെഫ് ബെസോസ് തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ ഏറ്റവും ധനികൻ എന്ന സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 113 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ആമസോണിന്റെ സേവനം ഇപ്പോഴും തുടരുന്നതിനാൽ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ നിന്ന് ആമസോൺ കമ്പനിയുടെ ഓഹരികൾക്ക് രക്ഷ നേടാനായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here