രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു ; 24 മണിക്കൂറിനിടെ 905 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 9000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 51 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 324 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. 8,048 പേരാണ് വിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ 2064, ഡല്‍ഹിയില്‍ 1,154 , തമിഴ്‌നാട്ടില്‍ 1,173, രാജസ്ഥാനില്‍ 847, മധ്യപ്രദേശില്‍ 614, ഗുജറാത്തില്‍ 572, തെലങ്കാനയില്‍ 531 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. നാഗാലാന്‍ഡില്‍ ആദ്യ കൊവിഡ് കേസ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക ഉയര്‍ത്തുന്ന കണക്കുകളാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത് . ഇന്ന് 150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1549 ആയി. മരണസംഖ്യ നൂറിലെത്തി. ധാരാവിയില്‍ ഇന്ന് ആറ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ളി, ബൈക്കൂള, പൂനെ ,താനെ എന്നിവ അതിതീവ്ര മേഖലയായി തുടരുന്നു. ഇന്നും മലയാളികളടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. ചെന്നൈ, കോയമ്പത്തൂര്‍ ജില്ലകളിലാണ് തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമാണ്. ഉത്തര്‍പ്രദേശില്‍ 40 ജില്ലകളിലായി 208 ഇടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ 43 ഉം, തമിഴ്‌നാട്ടില്‍ 17 ജില്ലകളും റെഡ് സോണുകളായി കണക്കാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Story Highlights- coronavirus, covid19, india updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here