ന്യൂ മാഹിയിൽ കടുത്ത നിയന്ത്രണങ്ങൾ; അഞ്ച് മേഖലകൾ റെഡ് സോണിലും ഏഴ് എണ്ണം ഓറഞ്ച് സോണിലും

കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പഞ്ചായത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. അഞ്ച് മേഖലകളെ റെഡ് സോണിലും ഏഴ് എണ്ണത്തെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി. കൊവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി. റെഡ് സോൺ മേഖലകളിലുള്ളവർ ആരും വീടിന് പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മേഖലകളിലാണ് നിയന്ത്രണം. ന്യൂമാഹി, പാട്യം, കതിരൂർ, കോട്ടയം മലബാർ പഞ്ചായത്തുകളുംകൂത്തുപറമ്പ് നഗരസഭയുമാണ്റെഡ് സോണായി പ്രഖ്യാപിച്ചത്. തലശ്ശേരി, പാനൂർ മുനിസിപ്പാലിറ്റികൾ, മൊകേരി, പന്ന്യന്നൂർ, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവിൽ പഞ്ചായത്തുകൾ എന്നിവയാണ് ഓറഞ്ച് സോണിൽ ഉൾപ്പെട്ടത്. ജില്ലയിലെ മറ്റ് പ്രദേശങ്ങൾ യെല്ലോ സോണിലാണ്.
റെഡ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവർത്തിക്കില്ല. അവശ്യ സാധനങ്ങളെല്ലാം കോൾ സെന്റർ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകും. റേഷൻ കടകൾ, മറ്റ് സിവിൽ സപ്ലൈസ് ഷോപ്പുകൾ, ബാങ്കുകൾ, മൽസ്യമാംസ മാർക്കറ്റുകൾ ഉൾപ്പെടെ അടച്ചിടും. റെഡ് സോൺ പ്രദേശങ്ങളിൽ ആളുകളുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കും. ആളുകൾ വീടുകൾക്ക് പുറത്തിറങ്ങുന്നതും ഒരുമിച്ചു കൂടുന്നതും കർശനമായി തടയും. ഈ മേഖലകളിലേക്ക് പുറത്ത് നിന്നുള്ള ആളുകൾ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
ഓറഞ്ച് സോണിൽ നിയന്ത്രണങ്ങളോടെ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രത്യേകം കമ്മിറ്റികളും രൂപീകരിക്കും. നടപടികൾ കർശനമാക്കുമെന്ന് പൊലീസും അറിയിച്ചു.
story highlights- new mahi, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here