വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് വ്യാപാര ഭവന് മുന്നിൽ ഉപവാസ സമരം നടത്തി. ഏറെ പ്രതിസന്ധിയിലായ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് സമരക്കാർ കുറ്റപ്പെടുത്തി.
കൊറോണയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. കാലഹരണപെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികൾക്ക് സർക്കാർ വീണ്ടും നോട്ടീസ് അയക്കുകയാണ്. കടകളിൽ കച്ചവടം നടന്ന കാലത്തെ ശരാശരി കണക്കാക്കി ലോക്ക് ഡൗൺ കാലത്തും വ്യാപാരികളിൽ നിന്നും വൈദ്യുതി ബിൽ ഈടാക്കാനുള്ള സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് സേതു മാധവൻ പറഞ്ഞു.
ചെറുകിട വ്യാപാര മേഖലയിൽ ബഹുരാഷ്ട്ര കുത്തക ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് യഥേഷ്ടം കച്ചവടം നടത്താനുള്ള അവസരമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ലോക്ക് ഡൗൺ നിയന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് ആളുകൾ മാത്രമാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്.
Story highlight: Merchant Industry Coordinating Committee, strike, kozhikkod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here