എക്സൈസ് വാഹനത്തിൽ അതിര്‍ത്തി കടന്ന സംഭവം; അധ്യാപികയ്ക്കും എക്സൈസ് ഉദ്യോഗസ്ഥനുമെതിരെ കേസ്

എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അധ്യാപിക കര്‍ണാടക അതിർത്തി കടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. അധ്യാപിക കാമന ശർമ്മയ്ക്കും എക്സൈസ് കൽപറ്റ സർക്കിൾ ഇൻസ്പെക്ടർ ഷാജഹാനുമെതിരെയാണ് കേസെടുത്തത്.
പകർച്ചവ്യാധി തടയൽ നിയമം ചുമത്തി വൈത്തിരി പൊലീസാണ് കേസെടുത്തത്. ലോക്ക് ഡൗണിനിടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അധ്യാപിക അതിർത്തി കടന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ കാമന ശർമ്മ തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അതിർത്തി കടന്നതെന്നാണ് വിവരം. താമരശേരിയിൽ വച്ചാണ് വയനാട്ടിലെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിൽ അധ്യാപിക കയറിയത്. ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ അതിർത്തികളിലെ കർശന പരിശോധനകളെ അധ്യാപിക മറികടന്നു. അധ്യാപിക പഠിപ്പിച്ചവരിൽ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഇവരിലൂടെയുള്ള സ്വാധീനം ഉപയോഗിച്ചാണ് അധ്യാപിക യാത്ര ചെയ്തതെന്നാണ് കണ്ടെത്തൽ.
വയനാട് ജില്ലാ ഭരണകൂടവും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംഭവം അന്വേഷിക്കുന്നുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് അനുമതി നൽകാൻ പൊലീസിന് അധികാരമില്ല. എന്നാൽ അധ്യാപിക പൊലീസ് നൽകിയ പാസ് മുഖേനെയാണ് അതിർത്തി കടന്നത്. എങ്ങനെ പാസ് നൽകിയെന്നതും അന്വേഷിക്കും. സംഭവത്തിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അന്വേഷണം നടത്തും. അധ്യാപിക മടങ്ങിയെത്തുമ്പോൾ അവരും അന്വേഷണം നേരിടേണ്ടിവരുമെന്ന് വയനാട് കളക്ടർ അദീലാ അബ്ദുള്ള പറഞ്ഞിരുന്നു.
Story highlights- registered case against excise officer and teacher,cross border without legal pass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here