ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ; സാമൂഹിക അകലം പാലിച്ച് നിൽക്കാൻ പ്രത്യേക അടയാളങ്ങൾ; പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കൊച്ചി വിമാനത്താവളം

നെടുമ്പാശേരിയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തും. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ നിരീക്ഷണത്തിലേയ്ക്ക് മാറ്റും.
യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരിൽ നിന്ന് 73 പേരും, പാലക്കാട് 13 പേരും, മലപ്പുറം സ്വദേശികളായ 23 പേർ, കാസർഗോഡ് നിന്ന് ഒരാൾ, ആലപ്പുഴയിൽ 15 പേർ, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. ഇവരെ വിമാനത്താവളത്തിൽ നിന്ന് അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റീൻ നിശ്ചയിച്ചിട്ടുള്ളത്. കാസർഗോഡ് ജില്ലക്കാരനായ ഏക യാത്രക്കാരനും തൽക്കാലം എറണാകുളത്താണ് ക്വാറന്റീനിൽ കഴിയുക. കളമശേരിയിലെ എസ്‌സിഎംഎസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഒരുക്കിയിട്ടുള്ളത്.
വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്.
Story Highlights- cochin airport all set to welcome expats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here