കണ്ണൂരിൽ വെച്ച് മരിച്ചു; മാഹി സ്വദേശിയുടെ മരണം കേരളവും പുതുച്ചേരിയും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം
കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ മരണം രേഖപ്പെടുത്താതെ കേരളവും പുതുച്ചേരിയും. ചികിത്സയിലിരിക്കെ കണ്ണൂരിൽ വെച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിനെ കുറിച്ചുള്ള വിവരങ്ങൾ കേരളത്തിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. രണ്ട് സർക്കാരുകൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെ നിയമപോരാട്ടം നടത്താനൊരുങ്ങുകയാണ് ബന്ധുക്കൾ.
Read Also: പുതുച്ചേരിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പെടെ കൊവിഡ് പരിശോധന
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 11നാണ് മാഹി ചെറുകല്ലായി സ്വദേശി പി. മഹ്റുഫ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. മഹ്റൂഫ് ആദ്യം ചികിത്സ തേടിയത് കണ്ണൂരിലെ മിംസ് ആശുപത്രിയിലാണ്. പിന്നീടാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കബറടക്കം നടത്തിയതും കണ്ണൂർ ജില്ലയിൽ തന്നെ. എന്നാൽ മഹ്റൂഫിൻ്റെ മരണം കേരളത്തിൻ്റേയും പുതുച്ചേരിയുടേയും രേഖകളിലില്ല. ഇത് സംബന്ധിച്ച് മാഹി പ്രാദേശിക ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും മഹറൂഫിൻ്റെ കുടുംബം പരാതി നൽകിയിരുന്നു. അനിശ്ചിതത്വം ഒഴിവാക്കി മരണം എവിടെയെങ്കിലും രേഖപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Read Also: മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര സർക്കാരിൻ്റെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം രോഗിയുടെ മരണം സംഭവിച്ച സ്ഥലത്തെ രേഖകളിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത് എന്നാണ് മാഹി പ്രാദേശിക ഭരണകൂടത്തിൻ്റെ വിശദീകരണം. മാഹിയിൽ വെച്ച് രോഗം ബാധിച്ച ശേഷം കേരളത്തിൽ ചികിത്സയ്ക്ക് വന്നതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് ഉൾപ്പെടുത്തേണ്ടതെന്ന് കേരള സർക്കാരും പറയുന്നു. മരണം ഏതെങ്കിലും സംസ്ഥാനത്ത് രേഖപ്പെടുത്തിയില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കാനാണ് മഹ്റൂഫിൻ്റെ കുടുംബത്തിൻ്റെ തീരുമാനം.
Story Highlights: nahi native death coronavirus keralam puthucherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here