കണ്ണൂരിൽ സിപിഐഎം ഓഫീസുകളും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കും
കണ്ണൂരിൽ സിപിഐഎം ഓഫീസുകളും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കും. സിപിഐഎം മയ്യിൽ ഏരിയാ കമ്മിറ്റിയാണ് ഓഫീസുകൾ കൊവിഡ് കെയർ സെൻ്ററുകളാക്കുന്നതിനായി വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.
സിപിഐഎം മയ്യില്‍ ഏരിയാകമ്മിറ്റി ഓഫീസും ആറ് ലോക്കൽ കമ്മിറ്റി ഓഫീസുകളും ബ്രാഞ്ച് ഓഫീസുകളും ഉൾപ്പടെ 38 കെട്ടിടങ്ങളാണ് കൊവിഡ് കെയർ സെൻ്ററുകളാക്കുന്നത്. ലോക്കൽ കമ്മിറ്റി ഓഫീസുകളായ കണ്ടക്കൈ, കയരളം, കുറ്റ്യാട്ടൂർ, കുറ്റ്യാട്ടൂർ നോർത്ത്, കൊളച്ചേരി, കണ്ണാടിപ്പറമ്പ് എന്നിവയും നാറാത്ത് ബ്രാഞ്ച് ഓഫീസും വിട്ടുനൽകി. മേഖലയിലെ പത്തോളം ക്ലബുകളും ഇരുപതോളം വീടുകളും നിരീക്ഷണ കേന്ദ്രമാക്കും. കൊവിഡ് കെയർ സെൻ്ററുകളാക്കാൻ ആവശ്യമായ സൗകര്യമുള്ള കെട്ടിടങ്ങളാണ് വിട്ടുനൽകിയത്.
Read Also: ഇന്ന് ഏഴ് പേർക്ക് കൊവിഡ്; 6 പേർ പുറത്തു നിന്ന് എത്തിയവർ
കണ്ണൂർ വിമാനത്താവളം വഴി കൂടുതൽ പേർ ജില്ലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നത്. അഞ്ച് താലൂക്കുകളിലെ 474 കെട്ടിടങ്ങളിലായി 15022 മുറികളാണ് കണ്ണൂർ ജില്ലയിൽ കൊവിഡ് കെയർ സെൻ്ററുകൾക്കായി കണ്ടെത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Read Also: കൊവിഡ് പ്രതിരോധം: കേരളത്തിന്റെ മാതൃക പഠിക്കാന്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ഡോ കെ സുധാകര്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇന്നലെ വരെ 1307 പേരാണ് വിദേശത്തു നിന്നും വന്നത്. അതിൽ 650 പേർ വീട്ടിലും 641 പേർ കോവിഡ് കെയർ സെന്ററിലും 16 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭിണികളാണ്.
Story Highlights: cpim offices covid quarantine centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here