ഗാലറിയിൽ നിന്ന് ഇന്ത്യക്ക് ഒരു തരത്തിലും പിന്തുണ ലഭിക്കാത്തത് ബംഗ്ലാദേശിൽ മാത്രം: രോഹിത് ശർമ്മ

ഗാലറിയിൽ നിന്ന് ഇന്ത്യക്ക് ഒരു തരത്തിലും പിന്തുണ ലഭിക്കാത്തത് ബംഗ്ലാദേശിൽ മാത്രമാണെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ബംഗ്ലാദേശ് താരം തമീം ഇഖ്ബാലുമായി നടത്തിയ ലൈവ് ചാറ്റിലായിരുന്നു രോഹിതിൻ്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെയും ബംഗ്ലാദേശിൻ്റെയും ആരാധകർക്ക് ക്രിക്കറ്റിനോട് അഭിനിവേശം കൂടുതലാണെന്നും രോഹിത് പറഞ്ഞു.
Read Also: യുവിയുടെ ചലഞ്ച് ഏറ്റെടുത്ത് രോഹിതും ഹർഭജനും കുംബ്ലെയും; അവിടെയും ഒരു ട്വിസ്റ്റ്
“ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും ക്രിക്കറ്റ് ആരാധകർക്ക് അഭിനിവേശം കൂടുതലാണ്. ഞങ്ങൾക്ക് ഒരു തെറ്റ് സംഭവിച്ചാൽ എല്ലാ കോണിൽ നിന്നും വിമർശനം നേരിടണം. ബംഗ്ലാദേശിലും അങ്ങനെയാണ് കാര്യങ്ങൾ എന്നെനിക്കറിയാം. ബംഗ്ലാദേശ് ആരാധകരുടെ ക്രിക്കറ്റ് അഭിനിവേശം എനിക്കറിയാം. ഗ്രൗണ്ടിൽ കളിക്കാനായി എത്തുമ്പോൾ അത് അവിശ്വസനീയമായ അനുഭൂതിയാണ്. എവിടെ കളിച്ചാലും ഇന്ത്യക്ക് ആരാധക പിന്തുണ കുറച്ചെങ്കിലും ലഭിക്കാറുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് കാണികളുടെ ഒരു തരത്തിലുമുള്ള പിന്തുണയും ലഭിക്കാത്ത ഇടമാണ് ബംഗ്ലാദേശ്. നിങ്ങളെ ബംഗ്ലാദേശ് പൂർണ്ണമായും പിന്തുണക്കും. ഇപ്പോഴത്തേത് തികച്ചും വ്യത്യസ്തമായ ബംഗ്ലാദേശ് ടീമാണ്. നിങ്ങൾക്ക് വിജയത്വരയുണ്ട്. 2019 ലോകകപ്പിലും നിങ്ങളുടെ പ്രകടനം ഞങ്ങൾ കണ്ടതാണ്.”- തമീം ഇഖ്ബാലിനോട് രോഹിത് പറഞ്ഞു.
Read Also: രോഹിത് ശർമ്മയുടെ ബാറ്റിംഗ് അതിശയിപ്പിക്കുന്നു: ജോസ് ബട്‌ലർ
അതേ സമയം, 2019 ലോകകപ്പിൽ രോഹിതിൻ്റെ ക്യാച്ച് നിലത്തിട്ടതിന് തന്നെ ഒരുപാട് പേർ ട്രോളിയെന്ന് തമീം പറഞ്ഞു. “നിങ്ങളെ എങ്ങനെയെങ്കിലും പുറത്താക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ചു. പക്ഷേ, സ്കോർ 40 പിന്നിട്ടപ്പോൾ എന്താണ് വരാനുള്ളതെന്ന് എനിക്ക് മനസ്സിലായി. 2015 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ താങ്കൾ ഞങ്ങൾക്കെതിരെ സെഞ്ചുറി നേടി. 2017 ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും ഒരു സെഞ്ചുറി. അവസാനമായി കഴിഞ്ഞ ലോകകപ്പിലും സെഞ്ചുറി. രോഹിത് ഭായ്, നിങ്ങളെന്തിനാണ് ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നത്?”- തമീം ചോദിക്കുന്നു.
രോഹിത് ശർമ്മ 9 റൺസെടുത്ത് നിൽക്കെയാണ് തമീം ഇഖ്ബാൽ ക്യാച്ച് പാഴാക്കുന്നത്. തുടർന്ന് 104 റൺസ് അടിച്ചുകൂട്ടിയ രോഹിത് ഇന്ത്യയെ 314 എന്ന മികച്ച ടോട്ടലിൽ എത്തിച്ചിരുന്നു. 28 റൺസിന് ഇന്ത്യ മത്സരം ജയിച്ചപ്പോൾ രോഹിത് ശർമ്മയായിരുന്നു കളിയിലെ താരം.
Read Also: rohit sharma tamim iqbal live chat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here