സുഭിക്ഷ കേരളം പദ്ധതി; സബ്സിഡി മാനദണ്ഡങ്ങൾ അംഗീകരിച്ച് ഉത്തരവായി

സുഭിക്ഷ കേരളം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള മാർഗരേഖ പരിഷ്ക്കരിച്ച് ഉത്തരവായത്. ഒരു ഹെക്ടറിനു അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയാണ് ഇതുപ്രകാരം നിർദ്ദേശിച്ചിട്ടുള്ളത്.
ഇതുപ്രകാരം നെൽകൃഷിക്ക് പരമാവധി നൽകാവുന്ന സബ്സിഡി തുക 40,000 രൂപയായി വർധിപ്പിച്ചു . ഇതിൽ 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനുമാണ് ലഭിക്കുക. പച്ചക്കറി കൃഷിയിൽ കർഷകന് 37,000 രൂപയും ഉടമക്ക് 3,000 രൂപയും സബ്സിഡിയായി നൽകാവുന്നതാണ്. വാഴ കൃഷിയിൽ പരമാവധി സബ്സിഡി തുക 32,000 രൂപ കർഷകനും 3,000 രൂപ ഉടമക്കും ലഭിക്കുന്നതാണ്. ചെറു ധാന്യ കൃഷി, മരച്ചീനിയും മറ്റു കിഴങ്ങുവർഗ കൃഷി എന്നിവയ്ക്ക് പരമാവധി 30,000 രൂപ സബ്സിഡിയായി ലഭ്യമാക്കാവുന്നതാണ്. ഉത്തരവിൽ പരാമർശിക്കാത്ത മറ്റ് വിളകൾക്ക് വരമാവധി 10,000 രൂപ സബ്സിഡിയായി അനുവദിക്കാവുന്നതാണ്.
Read Also:സുഭിക്ഷ കേരളം പദ്ധതി; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
തരിശു ഭൂമി കൃഷിയുമായി ബന്ധപ്പെട്ട സഹായങ്ങളെ സംബന്ധിച്ചും സ്ഥിരം കൃഷിക്ക് അനുവദിക്കാവുന്ന പരമാവധി സഹായത്തെ സംബന്ധിച്ചും ഉത്തരവിൽ നിർദ്ദേശങ്ങൾ ഉണ്ട് . മൃഗസംരക്ഷണ മേഖലയിലെ സബ്സിഡി നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറവയുള്ള പശു / കറവയുള്ള എരുമ എന്നിവയുടെ യൂണിറ്റ് കോസ്റ്റ് 60,000 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇതിൽ പൊതു വിഭാഗത്തിനു 50 ശതമാനം വരെയും പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പട്ടിക വർഗ വിഭാഗത്തിന് 100 ശതമാനവും സബ്സിഡി അനുവദിക്കാവുന്നതാണ്. ശുചിത്വ കാലിത്തൊഴുത്ത് നിർമാണം, മിനി ഡയറി ഫാമുകളുടെ ആധുനികവത്കരണം, തീറ്റപ്പുൽ കൃഷി, അടുക്കള മുറ്റത്തെ കോഴി വളർത്തൽ , പന്നിവളർത്തൽ, മത്സ്യ കൃഷി എന്നിവയുടെ സബ്സിഡി നിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്.
Story Highlights – subhiksha keralam project Subsidy norms approved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here